വൈക്കം ∙ ജനങ്ങളിൽ ആവേശം നിറച്ച് ആനയൂട്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഒൻപതാം ദിനത്തിൽ നടന്ന ഗജപൂജയും ആനയൂട്ടും കാണാൻ ആയിരങ്ങൾ എത്തി. ഇന്നലെ രാവിലെ തിരുനക്കര ശിവൻ എന്ന കരിവീരനെ പ്രത്യക്ഷ ഗണപതിയായി സങ്കൽപിച്ച് ഗജപൂജ നടത്തി.
വ്യാഘ്രപാദ തറയ്ക്ക് സമീപം കിഴക്കേ ആനപ്പന്തലിൽ കരിമ്പടം വിരിച്ച് അതിനുമുകളിൽ വെള്ളപ്പട്ടു വിരിച്ച് അതിലാണ് ആനയെ നിർത്തിയത്. വെള്ളിവിളക്കുകളും കർപ്പൂര ദീപക്കാഴ്ചയും ചടങ്ങിനു ശോഭയേകി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
ആനയൂട്ടിന് പുതുപ്പള്ളി സാധു, കുന്നത്തൂർ രാമു, കാഞ്ഞിക്കാട്ട് ശേഖരൻ, തിരുനക്കര ശിവൻ തുടങ്ങിയ 13 ഗജരാജാക്കൻമാർ പങ്കെടുത്തു സത്യഗ്രഹ സ്മാരക ആശ്രമം സ്കൂളിന്റെ നേതൃത്വത്തിലാണ് ആനയൂട്ട് നടത്തിയത്.നിറഞ്ഞ പുരുഷാരത്തിന് മുൻപിലേക്ക് ആനകൾ വൈക്കം സൈലേഷിന്റെ വിവരണങ്ങൾക്കൊപ്പം എത്തിയപ്പോൾ ആർപ്പുവിളികളോടെ കാണികൾ വരവേറ്റു.