ഏറ്റുമാനൂർ∙ നാഗാലാൻഡിൽ നിന്നു ലോറിയിൽ കയറിക്കൂടിയ പെരുമ്പാമ്പ് പട്ടിത്താനം കവലയിലിറങ്ങി. ഓട്ടോറിക്ഷാ തൊഴിലാളികൾ പാമ്പിനെ രക്ഷിച്ച് ചാക്കിലാക്കി വനം വകുപ്പിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം.കോട്ടയത്തേക്കു പുറപ്പെട്ട ലോറിക്ക് അടിയിലാണ് പെരുമ്പാമ്പ് കയറിക്കൂടിയത്.ഇതറിയാതെയാണ് ഡ്രൈവർ കിലോമീറ്ററുകളോളം വാഹനം ഓടിച്ചത്. പട്ടിത്താനം കവലയിൽ ഉച്ചഭക്ഷണം കഴിക്കാനായി വാഹനം നിർത്തിയപ്പോൾ ചൂടു സഹിക്കാനാവാതെ പാമ്പ് പുറത്തുചാടി.
പെരുമ്പാമ്പിനെ ആദ്യം കണ്ടത് ഓട്ടോറിക്ഷാ ഡ്രൈവർ വിനോദാണ്. വിവരം വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു. ഓട്ടോതൊഴിലാളികൾ കാട്ടിക്കൊടുത്തപ്പോഴാണ് സംഭവം ലോറി ഡ്രൈവർഅറിയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും വരെ കാത്തിരുന്നാൽ പെരുമ്പാമ്പ് വാഹനത്തിനടിയിൽപെട്ട് അപകടത്തിലാകുമെന്നു മനസ്സിലാക്കിയ തൊഴിലാളികൾ രക്ഷാ പ്രവർത്തനം തുടങ്ങി. 30 കിലോ തൂക്കവും12 അടി നീളവുമുള്ള പാമ്പിനെ ചാക്കിലാക്കാൻ ആദ്യം നാട്ടുകാരൊന്നു ഭയന്നു. ഓട്ടോറിക്ഷാ തൊഴിലാളി തങ്കച്ചൻ മുന്നിട്ടിറങ്ങിയതോടെ ആളു ചാക്കിലായി.