കെഎസ്ആർടിസി ബസ് മറികടന്നത് ഇഷ്ടമായില്ല, സ്വകാര്യ ബസ്കുറുകെയിട്ട് അസഭ്യവർഷം; നാഗമ്പടത്ത് തല്ലുമാല!
Mail This Article
കോട്ടയം ∙ തിരക്കേറിയ നഗരത്തിലൂടെ സ്വകാര്യ ബസിന്റെ ചീറിപ്പായൽ, യാത്രക്കാരും നാട്ടുകാരും അന്തംവിട്ടുനിൽക്കെ കെഎസ്ആർടിസി ബസിന് കുറുകേയിട്ട് ഡ്രൈവർക്കു നേരെ അസഭ്യവർഷം. തർക്കം മൂത്തതോടെ ഡ്രൈവർക്കു മർദനം. ഇന്നലെ രാവിലെ 8.40ന് നാഗമ്പടം റെയിൽവേ മേൽപാലത്തിലെ ബസ് സ്റ്റോപ്പിലാണു സംഭവം.
വൈക്കം–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മാധവ് ബസിലെ തൊഴിലാളികളാണ് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഡ്രൈവറെ മർദിച്ചത്. ഈരാറ്റുപേട്ട കോട്ടയം ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറും ഈരാറ്റുപേട്ട ഡിപ്പോയിലെ ജീവനക്കാരനുമായ പി.ടി.സതീഷ്കുമാറിനാ (47) ണ് മർദനമേറ്റത്. 8.30ന് അമിത വേഗത്തിൽ കുമാരനല്ലൂർ മേൽപാലത്തിൽ നിന്ന് എത്തിയ ബസ് പൊടുന്നനെ എംസി റോഡിലേക്ക് ഇറങ്ങുകയായിരുന്നു.
കെഎസ്ആർടിസി ബസ് ഇവരെ മറികടന്നുപോയി. ഇത് ഇഷ്ടപ്പെടാതെ കെഎസ്ആർടിസി ബസിനെ ഹോൺ മുഴക്കി പിന്തുടരുകയും ഡ്രൈവറെ അസഭ്യം പറയുകയുമായിരുന്നു. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറായതിനാൽ സ്വകാര്യ ബസ് നിർത്തിയ സ്റ്റോപ്പുകളിലൊന്നും നിർത്തിയില്ല. സ്വകാര്യ ബസിനെ മറികടന്നുപോകുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാതെ വീണ്ടും ഇവർ പിന്തുടരുകയും അസഭ്യം വിളിക്കുകയുമായിരുന്നു.
തുടർന്ന് നാഗമ്പടത്ത് പാലത്തിൽ കയറിപോകാൻ വശം കൊടുക്കാത്തതിലുള്ള അമർഷം മൂലം റെയിൽവേ മേൽപാലത്തിലെത്തിയപ്പോൾ ബസിനു കുറുകേ നിർത്തുകയും കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് ഡ്രൈവറോട് കയർക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇതു ചോദ്യം ചെയ്യാനായി ചെന്ന സതീഷിന് മർദനമേറ്റു.
നെഞ്ചിൽ ചവിട്ടേറ്റതിനു പുറമേ ലിവർ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. സതീഷിന്റെ ഇടതു കയ്യിലാണ് അടിയേറ്റത്. മുൻപ് 3 തവണ ആൻജിയോപ്ലാസ്റ്റിക്കു വിധേയനായിട്ടുള്ള സതീഷിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.