സഞ്ചാരികളേ, ഇതിലേ ഇതിലേ...; കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളുമായി സഹകരിച്ച് ഗ്രാമീണ ടൂറിസം
Mail This Article
കുമരകം ∙ പടിഞ്ഞാറൻ മേഖലയുടെ സംസ്കാരം അടുത്തറിയാനും സൗന്ദര്യം ആസ്വദിക്കാനും ഇനി കൂടുതൽ വിനോദ സഞ്ചാരികളെത്തും. അയ്മനം, കുമരകം പഞ്ചായത്തുകളിൽ കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുന്നതിനായി ഹോട്ടലുകളും റിസോർട്ടുകളും ടൂർ ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് പ്രവർത്തനം ആരംഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളുമായി സഹകരിച്ചാണു ഗ്രാമീണ ടൂറിസം പാക്കേജുകൾ നടപ്പാക്കുന്നത്. ഹോട്ടലിലും റിസോർട്ടിലും എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ള വിനോദ സഞ്ചാരികളെ പരമാവധി പാക്കേജിന്റെ ഭാഗമാക്കുകയാണു ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ലക്ഷ്യം. വേൾഡ് ട്രാവൽ മാർക്കറ്റ് അഡ്വൈസറും ഐസിആർടി സ്ഥാപകനുമായ ഡോ. ഹാരൾഡ് ഗുഡ്‌വിൻ കഴിഞ്ഞ ഓഗസ്റ്റിൽ കുമരകത്ത് എത്തി വിനോദ സഞ്ചാര മേഖലയിലെ പുരോഗതിയും പുത്തൻ പ്രവണതകൾ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണു നടപടി.
ഗ്രാമീണ ടൂറിസം
കുമരകം, അയ്മനം കാർഷിക മേഖലയെ കാർഷിക ടൂറിസം ഹബ്ബാക്കി മാറ്റും. നാടൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കൾചറൽ സെന്റർ സ്ഥാപിക്കും.
സ്ട്രീറ്റ് പദ്ധതി
പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകുന്നതാണു പദ്ധതി. അയ്മനം മാഞ്ചിറയിലാണു പദ്ധതി നടപ്പാക്കുന്നത്. ഗ്രീൻ, കൾചറൽ, ഫുഡ് , ടൂറിസം, അഗ്രി ടൂറിസം, വാട്ടർ, ആർട്ട് തുടങ്ങിയ സ്ട്രീറ്റുകൾ നിലവിൽ വരും.
ഫാം ടൂറിസം
ഫാം ടൂറിസവും ഹോംസ്റ്റഡ് ഫാമിങ്ങും പ്രോത്സാഹിപ്പിച്ചു സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കും.
പുരാതന ക്ഷേത്രം
പുരാതന ക്ഷേത്രങ്ങൾ, മനകൾ എന്നിവ സഞ്ചാരികളെ കാണിക്കും.
യാത്രാ നിരക്ക്
2 പേർക്ക് 3,000 രൂപ
3 മുതൽ 5 പേർ വരെ ഒരാൾക്ക് 1000 രൂപ
5 മുതൽ 10 വരെ പേർ ഒരാൾക്ക് 900 രൂപ.
10 മുതൽ 20 പേർ ഒരാൾക്ക് 750 രൂപ.
20ൽ കൂടുതൽ പേരുണ്ടെങ്കിൽ 650 രൂപ.