ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവം: മേളക്കൊഴുപ്പിൽ ഇരമ്പി ആർപ്പൂക്കര
Mail This Article
ആർപ്പൂക്കര ∙ താളലയങ്ങളുടെ മേളപ്പെരുക്കവുമായി മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും ആർപ്പൂക്കരയെ ത്രസിപ്പിച്ചു.സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വലിയ കാഴ്ചശ്രീബലി, ദേശവിളക്ക്, ദേശതാലപ്പൊലി, താലപ്പൊലി എന്നിവയ്ക്ക് പ്രൗഢിയേകി ആൽത്തറ മേളമൊരുക്കി മട്ടന്നൂരും സംഘവും. കാട്ടാമ്പാക്ക് വേലകളി സംഘം വേലയും സേവയും അവതരിപ്പിച്ചു. സതീഷ്ചന്ദ്രന്റെ മയൂരനൃത്തം മിഴിവേകി.വർണ വിസ്മയം ഒരുക്കിയ കുടമാറ്റം വേറിട്ട കാഴ്ചയായി. ഇന്ന് മട്ടന്നൂരും പെരുവനവും താളഗോപുരം തീർക്കും. രാവിലെ 8നു ശ്രീബലിക്ക് മട്ടന്നൂരും സംഘവും പഞ്ചാരിമേളമൊരുക്കും.
വൈകിട്ട് 5ന് കാഴ്ചശ്രീബലി. 6.10നു സേവ പന്തലിൽ ദീപക്കാഴ്ച. പെരുവനം കുട്ടൻമാരാരും അറുപതിൽപരം കലാകാരന്മാരും പങ്കെടുക്കും. 8.30നു വലിയ വിളക്ക്. കലാവേദിയിൽ വൈകിട്ട് 9നു ഗാനമേള. പള്ളിവേട്ട ദിവസമായ നാളെ രാവിലെ 8നു ശ്രീബലി. പഞ്ചാരിമേളം – പെരുവനം കുട്ടൻമാരാരും സംഘവും. 11.30നു പ്രസാദമൂട്ട്. 5നു കാഴ്ച ശ്രീബലി. സ്പെഷൽ പഞ്ചവാദ്യം – പരക്കാട് മഹേന്ദ്ര മാരാർ. 11നു പള്ളിനായാട്ട്. കലാവേദിയിൽ ഉച്ചയ്ക്ക് ഒന്നിനു കലാനിലയം അനിൽകുമാറിന്റെ ഓട്ടൻതുള്ളൽ. വൈകിട്ട് 9നു ഭരതനാട്യം.