2 ദിവസങ്ങൾക്കിടയിൽ മൂന്നു അപകടങ്ങള്; 'അപകട പാസ് '
Mail This Article
ഏറ്റുമാനൂർ∙ വെളിച്ചമോ, സിഗ്നൽ ലൈറ്റുകളോ, മുന്നറിയിപ്പു ബോർഡുകളോ ഇല്ലാതെ പട്ടിത്താനം ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. 2 ദിവസങ്ങൾക്കിടയിൽ മൂന്നു അപകടങ്ങളാണ് ഉണ്ടായത്. വ്യാഴാഴ്ച ഒന്നും, വെള്ളിയാഴ്ച രണ്ടും അപകടങ്ങളാണ് പട്ടിത്താനം ഏറ്റുമാനൂർ ബൈപാസിൽ ഉണ്ടായത്. പട്ടിത്താനത്തെ പോക്കറ്റ് റോഡിൽ നിന്നും ബൈപാസിലേക്കു പ്രവേശിച്ച ബൈക്കും എതിർ ദിശയിൽ എത്തിയ മിനി വാനുമാണു വ്യാഴാഴ്ച കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളും വേഗം കുറച്ചു വന്നതിനാൽ വലിയ അപകടം ഉണ്ടായില്ല. വെള്ളിയാഴ്ച രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിലാണു 2 അപകടങ്ങൾ നടന്നത്. പട്ടിത്താനം ഭാഗത്ത് വൈകുന്നേരം ഏഴു മണിക്കാണ് ആദ്യ അപകടം.
സ്വകാര്യ ആശുപത്രിയിലെ നഴ്സായ വള്ളിക്കാട് സ്വദേശിനിയുടെ സ്കൂട്ടറാണു അപകടത്തിൽ പെട്ടത്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോകാനായി ബൈപാസ് റോഡിലേക്കു പ്രവേശിക്കവെ എതിർ ദിശയിൽ വന്ന പെട്ടി ഓട്ടോ റിക്ഷയിൽ കെട്ടിവച്ചിരുന്ന ഗോവണിയാണു സ്കൂട്ടറിൽ തട്ടിയത്. റോഡിലേക്കു മറിഞ്ഞു വീണു പരുക്കേറ്റ ഇവരെ നാട്ടുകാർ ചേർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി എട്ടു മണിയോടെ തവളക്കുഴി ജംക്‌ഷനിലായിരുന്നു അടുത്ത അപകടം. റോഡ് അരികിൽ പാർക്കു ചെയ്തിരുന്ന ഓൾട്ടോ കാറിൽ ഇതേ ദിശയിൽ എത്തിയ വാഗണർ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ പാർക്കു ചെയ്തിരുന്ന കാർ സമീപത്തെ ഓടയിലേക്കു വീണു. ഡ്രൈവർ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബൈപാസ് തുറന്നു കൊടുത്തതിനു ശേഷം ഒട്ടേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നതെന്നും. സിഗ്നൽ ലൈറ്റുകളോ മുന്നറിയിപ്പു ബോർഡുകളോ സ്ഥാപിക്കാത്തതാണു അപകടങ്ങൾക്കു കാരണമെന്നു നാട്ടുകാർ പറയുന്നു. ഒരു മാസത്തെ ഗതാഗത നിരീക്ഷണത്തിനു ശേഷം സിഗ്നൽ ലൈറ്റുകളും മറ്റും ഗതാഗത സംവിധാനങ്ങളും സ്ഥാപിക്കുമെന്നാണു അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇനിയും വൈകിയാൽ അപകടങ്ങൾ കൂടുമെന്നാണ് നാട്ടുകാർ പറയുന്നത്.