ഏറ്റുമാനൂരിലെത്തി ലോകകപ്പ് സ്പെഷൽ 22 റിയാൽ കറൻസി
Mail This Article
കോട്ടയം ∙ ലോക കപ്പ് ഫുട്ബോൾ ഓർമയ്ക്കായി ഖത്തർ പുറത്തിറക്കിയ 22 റിയാൽ കറൻസി സ്വന്തമാക്കി ഏറ്റുമാനൂർ കണിയാംപറമ്പിൽ കെ.എസ്.ഷംനാസ്. ഷംനാസിന്റെ അമൂല്യ വസ്തുക്കളുടെ ശേഖരത്തിലാണു ലോക കപ്പ് സ്പെഷൽ റിയാലും ‘അതിഥി’ താരമായി എത്തിയത്. ലോക കപ്പ് വർഷമായ 2022നെ സൂചിപ്പിക്കാനാണ് ഖത്തർ സെൻട്രൽ ബാങ്കും സുപ്രീം കമ്മിറ്റി ഫോർ പ്രൊജക്ട് ആൻഡ് ലെഗസിയും ചേർന്നു പ്രത്യേക റിയാൽ പുറത്തിറക്കിയത്.
ലോക കപ്പ് ലോഗോ, ഉദ്ഘാടന വേദിയായ ലുസൈൽ സ്റ്റേഡിയം, ഖത്തറിന്റെ ദേശീയചിഹ്നം, സുബാര കോട്ട എന്നിവയുടെ ചിത്രങ്ങളാണ് 22 റിയാലിന്റെ കറൻസിയിലുള്ളത്. 22 റിയാൽ ആണെങ്കിലും സ്പെഷൽ എഡിഷൻ ആയതിനാൽ 75 റിയാൽ ആണ് വില. മണർകാടുള്ള സുഹൃത്ത് വഴിയാണ് ഷംനാസ് റിയാൽ സംഘടിപ്പിച്ചത്. യഥാർഥ മൂല്യത്തെക്കാൾ വില കൊടുത്താണ് ഷംനാസ് ഇത് വാങ്ങിയത്.
എംസി റോഡിൽ ഏറ്റുമാനൂർ പടിഞ്ഞാറേനടയിൽ മൊബൈൽ റിപ്പയറിങ് സെന്റർ നടത്തുകയാണ് ഷംനാസ്. ഒട്ടേറെ നാണയ, കറൻസി ശേഖരങ്ങൾക്കൊണ്ടു നിറച്ചിരിക്കയാണ് ഇവിടം. വിവിധ രാജ്യങ്ങളുടെ നാണയങ്ങളും , കറൻസികളും , മുദ്രപത്രങ്ങളും, പോസ്റ്റ് കാർഡും ശേഖരത്തിൽ ഉണ്ട്. യുഎസ്എസ്ആറിന്റെ (റഷ്യ) 100 റൂബിൾ കറൻസി ഉൾപ്പെടെയുള്ളവ ‘സൈബർ മൊബൈൽ റിപ്പയറിങ് സെന്ററി’ലുണ്ട്.