വാച്ച് ടവർ നിർമാണം പാതിവഴിയിൽ ; കൈവരിയില്ല, അപകടം കൈയെത്തും ദൂരത്ത്
Mail This Article
തീക്കോയി ∙ വാഗമൺ കാരികാട് ടോപ്പിൽ വിനോദ സഞ്ചാരികൾക്ക് വിദൂര കാഴ്ച കാണാൻ പണി തുടങ്ങിയ വാച്ച് ടവറിൽ അപകടമുണ്ടാകാതെ മുൻകരുതൽ എടുക്കില്ലെന്ന വാശിയിലാണു അധികാരികൾ. നിർമാണം പൂർത്തിയാകാത്തതും സംരക്ഷണഭിത്തി ഇല്ലാത്തതുമായ ടവറിൽ കയറി ഫോട്ടോയെടുക്കാൻ കയറുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ്. 40 ലക്ഷം രൂപ മുടക്കിയാണ് ടവർ നിർമാണം ആരംഭിച്ചത്. വാച്ച് ടവറിന്റെ രണ്ടാംഘട്ട നിർമാണത്തിനായി 30 ലക്ഷം രൂപയുടെ കരാർ നടപടികൾ ആരംഭിച്ചെങ്കിലും കാലതാമസം അപകടങ്ങൾക്കിടയാക്കും.
ആദ്യ ഘട്ടത്തിൽ അനുവദിച്ച 40 ലക്ഷം രൂപയ്ക്ക് കെട്ടിടത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചു. 3 നിലകളിലായി പണിയുന്ന ടവറിന്റെ ആദ്യ 2 നിലകളും വ്യാപാര സ്ഥാപനങ്ങളാണ്. 3ാം നിലയിലാണ് വാച്ച് ടവർ. ഒരേ സമയം 30 പേർക്ക് ഇവിടെ നിന്ന് കാഴ്ചകൾ കാണാം. തെളിഞ്ഞ കാലാവസ്ഥയിൽ കിലോമീറ്ററുകൾ ദൂരെയുള്ള കാഴ്ചകൾ കാണാം. ടവറിനു മുകളിൽ വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ തല ഉയർത്തി നിൽക്കുന്ന കടുവയുടെ ശിൽപത്തോടു ചേർന്നു നിന്ന് സെൽഫി എടുക്കുന്നവരുമുണ്ട്. സംരക്ഷണവേലി ഇല്ലാത്ത ഇവിടെയും അപകട സാധ്യത ഏറെയാണ്.
നേരത്തെ പരാതികൾ ഉയർന്നപ്പോൾ താൽക്കാലികമായി സംരക്ഷണ വേലികൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് നശിച്ചു. വാച്ച് ടവറിന്റെ പിൻവശത്ത് 300 അടിയോളം താഴ്ചയുള്ള കൊക്കയാണ്. ടവറിന്റെ നിർമാണം പൂർത്തിയാക്കി സംരക്ഷണ വേലിയും സ്ഥാപിച്ചാൽ വാച്ച് ടവർ ഏറെ ഉപകാരപ്രദമാകും. ഒപ്പം അപകട ഭീഷണി ഒഴിവാകുകയും ചെയ്യും.