നാലുപങ്ക് ബോട്ട് ടെർമിനൽ നിർമിച്ചത് ഹൗസ് ബോട്ടുകൾക്കായി; എത്തുന്നത് ചെറുവള്ളങ്ങൾ
Mail This Article
കുമരകം ∙ ഹൗസ് ബോട്ടുകൾക്ക് അടുക്കാൻ നിർമിച്ച നാലുപങ്ക് ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞു വർഷം രണ്ടായിട്ടും ഒരു ഹൗസ് ബോട്ട് പോലും ഇവിടെ അടുത്തിട്ടില്ല. പകരം മത്സ്യത്തൊഴിലാളികളുടെ ചെറു വള്ളങ്ങളാണ് എത്തുന്നത്. ടൂറിസം വകുപ്പ് 3. 8 കോടി രൂപ ചെലവഴിച്ചു നിർമിച്ച ബോട്ട് ടെർമിനൽ പഞ്ചായത്തിനു കൈമാറിയിട്ടും കഷ്ടകാലം മാറുന്നില്ല.
ആലപ്പുഴ ജില്ലയിലെ ചിത്തിര കായൽ പാടശേഖരവും വേമ്പനാട്ട് കായലും അതിർത്തി പങ്കിടുന്ന മനോഹരമായ തീരത്താണ് അത്യാധുനിക സംവിധാനത്തോടെ ബോട്ട് ടെർമിനൽ പണിതിരിക്കുന്നത്. കുമരകത്തെ ഹൗസ് ബോട്ടുകൾക്കു പുറമേ അടുത്ത പ്രദേശമായ ആലപ്പുഴയിൽ നിന്നെത്തുന്നവയ്ക്കും വിനോദ സഞ്ചാരികളെ കയറ്റി കായൽയാത്ര നടത്താൻ കഴിയുമായിരുന്നു.
നിലവിൽ കുമരകത്തെ ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്യാൻ സ്ഥിരം സംവിധാനമില്ല. ഇതിനു പരിഹാരമായാണു നാലുപങ്കിൽ ബോട്ട് ടെർമിനൽ പണിതത്. ഒരേ സമയം 40 ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനമാണുള്ളത്. വിനോദ സഞ്ചാരികൾക്ക് ഇവിടെയുള്ള വാച്ച് ടവറിൽ കയറി കായൽ സൗന്ദര്യം ആസ്വദിക്കാനും കഴിയും. ടെർമിനൽ ഭാഗത്ത് പോള കയറി നിറയുമ്പോൾ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ പോലും ഏറെ പാടുപെട്ടാണ് ഇവിടെ അടുക്കുന്നത്. കോടികൾ ചെലവഴിച്ചു പണിത ബോട്ട് ടെർമിനൽ മത്സ്യത്തൊഴിലാളികൾക്കെങ്കിലും പ്രയോജനപ്പെട്ടല്ലോ എന്ന ആശ്വാസത്തിലാണു നാട്ടുകാർ.