വാഹനങ്ങളിലെ അധികമായുള്ള ഭാരത്തിന് നികുതിക്ക് നിർദേശം; നികുതി ഈടാക്കിയാൽ അധികഭാരം അംഗീകൃതമാകുമെന്ന് നിയമപ്രശ്നം
Mail This Article
കോട്ടയം ∙ അമിതഭാരം കയറ്റുന്ന വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കാനും അമിതഭാരം ഇറക്കിക്കാനുമുള്ള നിർദേശം കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ടതിനൊപ്പം, അധികമായി വരുന്ന ഭാരത്തിനു നികുതി കൂടി ഈടാക്കാൻ മോട്ടർ വാഹന വകുപ്പിന്റെ നിർദേശം. ഇങ്ങനെ നികുതി ഈടാക്കിയാൽ അധികഭാരം അംഗീകൃത ഭാരമായി മാറുമെന്ന നിയമപ്രശ്നമുള്ളപ്പോഴാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നികുതി അടയ്ക്കുന്ന തൂക്കത്തിലും അധികമായി കയറ്റുന്ന ഭാരത്തിനാണ് ഓവർലോഡ് എന്നു പറയുന്നത്. നികുതി ഈടാക്കിയാൽ പിന്നെ അമിതഭാരത്തിനു നികുതി ഈടാക്കാനോ ഭാരം ഇറക്കിക്കാനോ കഴിയില്ല. അഥവാ ഏതെങ്കിലും ഉദ്യോഗസ്ഥൻ പിഴ ഈടാക്കിയാലോ ഇറക്കിച്ചാലോ പിഴ ലഭിക്കുന്നയാൾ കോടതിയെ സമീപിച്ചാൽ ഉദ്യോഗസ്ഥൻ കുടുങ്ങും.
അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന ഉത്തരവും നിലവിലുണ്ട്. ഇതോടൊപ്പം ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നിർദേശമുണ്ട്. അമിതഭാരത്തിനു നടപടി സ്വീകരിക്കാത്തതിനു കോടതിയലക്ഷ്യക്കേസും മോട്ടർ വാഹന വകുപ്പിനെതിരെ നടക്കുന്നുണ്ട്.
അമിതഭാരം സ്ഥിരമായി കയറ്റുന്ന ലോറി ഉടമകൾ മാസപ്പടി കൊടുക്കുന്നതു കാരണം പരിശോധന നടക്കാറില്ലെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം. പുതിയ ഉത്തരവും ഫലത്തിൽ അമിതഭാരം കയറ്റുന്ന വാഹനങ്ങളെ സഹായിക്കാനാവും ഉതകുക എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.