കാനനപാതയിലെ സമയ നിയന്ത്രണം ഗൂഡാലോചന: മലഅരയ മഹാസഭ
Mail This Article
കാളകെട്ടി ∙ ശബരിമല ക്ഷേത്രത്തിലേക്കുള്ള പരമ്പരാഗത കാനന പാത അടച്ചതു വിശ്വാസത്തെ കച്ചവടവൽക്കരിക്കാനുള്ള ഗൂഢാലോചനയാണെന്നു മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ.സജീവ് ആരോപിച്ചു. കാനന പാതയിലെ സമയ നിയന്ത്രണത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനു പിന്നിൽ ദേവസ്വം ബോർഡും വനംവകുപ്പും പ്രവർത്തിക്കുന്നുണ്ട്. പരമ്പരാഗത കാനന പാതയിൽ വന്യ മൃഗം ശല്യം ഉണ്ടെന്നു ഭയപ്പെടുത്തി തീർഥാടകരെ അകറ്റുന്നു. കാനന പാതയുടെയും തീർഥാടനത്തിന്റെ പ്രസക്തിയും നഷ്ടപ്പെടുത്തി ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങൾക്കു മുടക്കം വരുത്തി വിശ്വാസത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.10 ദിവസങ്ങൾക്കുള്ളിൽ കാനന പാതയിലെ നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ മലഅരയ മഹാസഭ കാനന പാത തീർഥാടകർക്കായിബലമായി മുഴുവൻ സമയവും തുറന്നു കൊടുക്കുമെന്നും പി.കെ. സജീവ് പറഞ്ഞു.
18 മലകളെയും 18 പടികളെയും പ്രതിനിധാനം ചെയ്ത് 18 വിളക്കുകൾ തെളിച്ച് സമരപ്രഖ്യാപനം നടത്തി.അഴുതക്കടവിലേക്കു ഒട്ടേറെപ്പേർ പങ്കെടുത്ത മാർച്ചും സംഘടിപ്പിച്ചു.പ്രഫ. വി.ജി. ഹരീഷ്കുമാർ , എം.ബി. രാജൻ, പ്രഫ. അരുൺ നാഥ്, സി.എൻ. മധുസൂദനൻ, ബിന്ദു രാജൻ, കെ.ഡി.രാധാകൃഷ്ണൻ, ഐ.ജി. മോഹനൻ , ഉദയൻ , ഭാസ്കരൻ, കെ.എൻ. പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.