ADVERTISEMENT

വൈക്കം ∙ നഗരസഭയ്ക്ക് സ്വന്തമായി കുടിവെള്ള പദ്ധതി വേണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും നടപടി ആയില്ല. വേമ്പനാട്ടു കായലിന്റെ തീരദേശ മേഖലയായ വൈക്കത്ത് ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. സമീപ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണത്തിന് പദ്ധതികൾ ഉണ്ടെങ്കിലും നഗരസഭയ്ക്കു മാത്രം ഇല്ല.

നിലവിൽ വെളിയന്നൂർ, തലയാഴം പദ്ധതിയുടെ വെള്ളൂർ ചങ്ങലപ്പാലത്തുള്ള ജല അതോറിറ്റിയുടെ പദ്ധതിയിൽ നിന്നാണ് നഗരസഭാ പ്രദേശത്ത് വെള്ളം എത്തുന്നത്. ഈ പദ്ധതിപ്രകാരം തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിനു സമീപത്തുള്ള ജലസംഭരണിയിൽ എത്തിച്ച് അവിടെനിന്ന് പ്രധാന കുഴലുകൾ വഴി വൈക്കത്തെ ജല അതോറിറ്റി ഓഫിസിന് സമീപത്തുള്ള രണ്ടേകാൽ ലക്ഷം ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിൽ എത്തിക്കും.

]കാലപ്പഴക്കം ചെന്ന ഈ ടാങ്കിൽ നിന്ന് അൻപത് വർഷത്തിൽ അധികം പഴക്കമുള്ള ആസ്ബസ്റ്റോസ്, കാസ്റ്റ് അയൺ, ഇരുമ്പ്, എച്ച്ഡിപിഇ പൈപ്പ് എന്നിവയിലൂടെ സഞ്ചരിച്ചാണ് നഗരസഭ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നത്. ജലവിതരണ കുഴലുകൾ പൊട്ടി നഗരസഭ പ്രദേശത്ത് കുടിവെള്ളം പാഴാകുന്നത് പതിവ് കാഴ്ചയാണ്. ഈ ടാങ്കിന്റെ പ്രവർത്തനം നിലച്ചാൽ നഗരസഭാ പ്രദേശത്ത് കുടിവെള്ള വിതരണം പൂർണമായി തടസ്സപ്പെടും.

നിലവിൽ വെള്ളൂർ ജല ശുദ്ധീകരണ ശാലയിൽ നിന്നും സമീപത്തെ പഞ്ചായത്തുകൾക്കും നഗരസഭയ്ക്കുമായി 20 എംഎൽഡി വെള്ളമാണ് ലഭിക്കുന്നത്. ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി യാഥാർഥ്യമായതോടെ ഗ്രാമീണ മേഖലയിൽ നിലവിലെ കണക്‌ഷൻ ഇരട്ടിയിൽ അധികമായി. നഗരത്തിൽ 6000ൽ അധികം ഗാർഹിക കണക്‌ഷനും 400ൽ അധികം പൊതു ടാപ്പുകളും നിലവിലുണ്ട്.

പ്ലാന്റിന്റെ നിയന്ത്രണം കടുത്തുരുത്തി സബ് ഡിവിഷനും പൈപ്പുകളുടെ അറ്റകുറ്റപ്പണി വൈക്കം സബ് ഡിവിഷനുമാണ് നടത്തുന്നത്. വൈക്കം നഗരസഭ ഒഴികെ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ പുതിയ ജലവിതരണ കുഴലും ജല സംഭരണിയും സ്ഥാപിച്ചിട്ടും വൈക്കത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്.

വ്യാപാര സമുച്ചയം പൊളിച്ചുനീക്കി പുതിയത് വേണം

ബലക്ഷയം സംഭവിച്ച് അപകടഭീഷണി ഉയർത്തി നിൽക്കുന്ന വ്യാപാരസമുച്ചയം പൊളിച്ചു നീക്കി പുതിയത് പണിയണമെന്ന ആവശ്യം ശക്തം. നഗരസഭയുടെ ഉടമസ്ഥതയിൽ കൊച്ചുകവലയിലുള്ള വ്യാപാരസമുച്ചയം ഉപയോഗപ്രദമല്ലെന്നു പൊതുമരാമത്ത് വകുപ്പിന്റെയും, നഗരസഭയുടെയും എൻജിനീയർമാർ റിപ്പോർട്ട് നൽകിയിട്ടും റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്, മത്സ്യഫെഡ് ജില്ല ഓഫിസ്,

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം എന്നിവ ഇപ്പോഴും ഇവിടെയാണ് പ്രവർത്തിക്കുന്നത്. റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെ മുകൾ ഭാഗത്തു നിന്നും വാർക്കൽ പാളികൾ അടർന്നു വീഴുന്നത് നിത്യ സംഭവമാണ്. മാസങ്ങൾക്കു മുൻപ് കെട്ടിടത്തിന്റെ ഷെയ്ഡ് അടർന്നു വീണ് താഴെ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. 

11–ാം വാർഡിൽ  പൊതുകിണർ വേണം

നഗരസഭ 11–ാം വാർഡിൽ പൊതുകിണർ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അയ്യർകുളങ്ങര മുട്ടംപറമ്പ് റോഡരികിൽ പഴയകാലത്ത് പൊതു കിണർ ഉണ്ടായിരുന്നു. ഇന്ന് കിണറും സ്ഥലവും ഇല്ലാത്ത അവസ്ഥയാണ്. പ്രദേശവാസികൾ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. വിവിധ കാരണങ്ങളാൽ പൈപ്പിൽ വെള്ളം ലഭിക്കാതെ വരുമ്പോൾ കിലോമീറ്ററുകൾ ദൂരത്തുപോയി വേണം വെള്ളം കൊണ്ടുവരാൻ.

നീന്തൽ പരിശീലന കേന്ദ്രം ഇനിയും വന്നില്ല

ജലാശയങ്ങളാൽ ചുറ്റപ്പെട്ട വൈക്കത്ത് നീന്തൽ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും നടപടിയില്ല. മുങ്ങിമരണത്തിലൂടെ നിരവധി ജീവൻ പൊലിഞ്ഞ നാടാണ് വൈക്കം. മറ്റ് ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ വേമ്പനാട്ടുകായലിൽ എത്തി നീന്തൽ മികവ് പ്രകടിപ്പിക്കുമ്പോൾ വെറും കാഴ്ചക്കാരാകാൻ മാത്രമാണ് വൈക്കത്തുകാർക്ക് സാധിക്കുന്നത്.

പൂരക്കുളം, അയ്യർകുളം, ആറാട്ടുകുളം, ചാലക്കുളം തുടങ്ങിയ കുളങ്ങളാൽ സമൃദ്ധമാണ് വൈക്കം നഗരസഭ. ഇതിൽ ഏതെങ്കിലും കുളം നവീകരിച്ച് നീന്തൽ പരിശീലന കേന്ദ്രം ആരംഭിച്ചാൽ സമീപ പഞ്ചായത്തുകളിൽ നിന്നുൾപ്പെടെയുള്ള നിരവധി ആളുകൾക്ക് പ്രയോജനപ്പെടും. കൂടാതെ മുങ്ങിമരണത്തിന്റെ എണ്ണം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com