തെരുവുനായ്ക്കൾ എങ്ങും പോയിട്ടില്ല ഭീതിയിൽ മുണ്ടക്കയം
Mail This Article
മുണ്ടക്കയം ∙ രാത്രി കാലങ്ങളിൽ നഗരം കയ്യടക്കി തെരുവുനായ്ക്കൾ, ഭീതിയോടെ യാത്രക്കാർ. 9 മണിക്ക് വ്യാപാര സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ പിന്നെ ബസ് സ്റ്റാൻഡിനു മുൻവശത്ത് ദേശീയപാതയിൽ നായ്ക്കളുടെ ശല്യം വ്യാപകമാണ്. ബൈക്ക് യാത്രക്കാരുടെ പിന്നാലെ കുരച്ച് കൊണ്ട് ഓടുന്നതാണ് പതിവു പരിപാടി. കഴിഞ്ഞ ദിവസം നിയന്ത്രണം നഷ്ടമായ ബൈക്കിൽ നിന്നു യുവാവ് വീണെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഒൻപത് മണി കഴിഞ്ഞാൽ കോട്ടയം, കുമളി ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ദേശീയപാതയിലെ കടകളുടെ മുൻപിലാണ് നിൽക്കുക. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഭീതിയോടെയാണ് നിൽക്കുന്നത്. വാഹനങ്ങൾ നിർത്തിയ ശേഷം മുൻപോട്ട് എടുക്കുമ്പോൾ കുരച്ചു കൊണ്ട് ഒന്നിലധികം നായ്ക്കൾ ചാടി എത്തുന്നതിനാൽ വലിയ അപകടങ്ങൾക്കും കാരണമായേക്കാം.
ആശുപത്രി കവലയിലും ബൈപാസ് റോഡിലും സമാനമായ അവസ്ഥയുണ്ട്. കോസ്‌വേ കവലയിൽ മത്സ്യ മാംസ സ്ഥാപനങ്ങളുടെ സമീപം പകൽ സമയങ്ങളിലും നായ്ക്കളുടെ ശല്യം വ്യാപകമാണ്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടാൻ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.