മാന്നാനത്ത് 6 ആടുകൾ ചത്തുവീണു; വില്ലൻ ആഫ്രിക്കൻ ഒച്ചുകളെന്ന് ജനത്തിന് സംശയം
Mail This Article
മാന്നാനം ∙ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ 6 ആടുകൾ ചത്തു. മാന്നാനം ചക്രപുരയ്ക്കൽ ബിജി തോമസിന്റെ ആടുകളാണ് ചത്തത്. 3 കുഞ്ഞാടുകളും ഇതിലുണ്ട്.ഒച്ചിന്റെ സ്രവം പറ്റിയ ഇലകൾ തിന്നതാണ് ആടുകൾ ചാകാൻ കാരണമെന്നാണു നാട്ടുകാരുടെ ആരോപണം. അതേസമയം ആരോപണം തള്ളുകയാണ് മൃഗസംരക്ഷണ വകുപ്പ്. ഇത്തരം കേസുകൾ മുൻപു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മറ്റെന്തെങ്കിലുമാവാം കാരണമെന്നും മൃഗ സംരക്ഷണ വകുപ്പ് പറയുന്നു.
വയറിളക്കവും തീറ്റയെടുക്കാനുള്ള ബുദ്ധിമുട്ടുമാണു ലക്ഷണങ്ങൾ. വെറ്ററിനറി ഡോക്ടർ പരിശോധിച്ച് മരുന്നു നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നിനു പുറകെ ഒന്നായി ആടുകൾ ചത്തു വീഴുകയായിരുന്നുവെന്ന് ഉടമ ബിജി തോമസ് പറയുന്നു. ക്ഷീര കർഷകനായ ബിജി തോമസിന് 10 ആടുകളാണുണ്ടായിരുന്നത്. പ്രദേശത്തെ പുല്ലും മറ്റുമാണ് ഇവ തിന്നുന്നത്.
അതിരമ്പുഴ 15, 17,18 വാർഡുകൾ ഉൾപ്പെടുന്ന മാന്നാനം മേഖലയിലാണ് ആഫ്രിക്കൻ ഒച്ചുശല്യം രൂക്ഷമായത്. കിണറുകളിൽ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്.പ്രദേശത്തെ കാടു പിടിച്ചുകിടക്കുന്ന സ്ഥലങ്ങളാണ് ഇവയുടെ താവളം. പ്രതിരോധ നടപടി ഏകോപിപ്പിക്കാൻ അതിരമ്പുഴ പഞ്ചായത്ത് നാളെ പ്രത്യേക യോഗം ചേരും.