ഫുട്ബോൾ ആവേശം നേരിട്ട് ആസ്വദിക്കാം; മനസ് നിറയെ സന്തോഷം: എമിൽഡ പറയുന്നു
Mail This Article
ലോകമെങ്ങുമുള്ള മലയാളികൾ ഫുട്ബോൾ ലഹരിയിലായിരിക്കുമ്പോൾ താരങ്ങളെ ഏറെ അടുത്ത് കാണാൻ ഭാഗ്യം ലഭിച്ചതിൽ കോട്ടയം മാങ്ങാനം സ്വദേശി എമിൽഡ ഏറെ ആവേശത്തിലാണ്. ഖത്തർ എയർവേയ്സിൽ ജോലി ചെയ്യുന്ന എമിൽഡ ലോകകപ്പിൽ വോളന്റിയറായി പ്രവർത്തിക്കുകയാണ്. ലോകകപ്പിന്റെ ആരവത്തിൽ പങ്കുചേർന്ന് എമിൽഡ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
ഫിഫയുടെ ഔദ്യോഗിക വോളന്റിയറായി തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ മനസിന് കിട്ടിയ സന്തോഷം വലുതാണ്. ഫുട്ബോൾ ആവേശത്തിലാണ് ലോകം. മലയാളിയുടെ ഫുട്ബോൾ ലഹരി പറഞ്ഞറിയിക്കാനാകില്ല. നാടിന്റെ മുക്കിലും മൂലയിലുമെല്ലാം മെസിയുടേയും റൊണാൾഡോയുടേയുമെല്ലാം കട്ടൗട്ടുകളാണ്. എല്ലാവരും ടിവിയിൽ കളികണ്ട് ആവേശം കൊള്ളുമ്പോൾ നേരിട്ട് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അനുഭവിക്കാൻ കിട്ടിയ ഭാഗ്യം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല.
ഫിഫ വോളന്റിയർമാരെ തിരഞ്ഞെടുക്കുന്നുവെന്ന പരസ്യം കണ്ടാണ് ഞാനും അപേക്ഷിച്ചത്. ജോലിയും വോളന്റിയർ പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുകയാണിപ്പോൾ. ജോലിയുടെ ഷിഫ്റ്റ് അനുസരിച്ചാണ് വോളന്റിയർ പ്രവർത്തനം. താരങ്ങൾ ഏറെ അടുത്തുണ്ടെങ്കിലും ഫോട്ടോ എടുക്കാൻ വോളന്റിയർമാർക്ക് അനുവാദമില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൊബൈൽ ഫോൺ വാങ്ങിവച്ചിട്ടാണ് ഗാലറിയിലേക്ക് കടത്തിവിടുക.
മൽസരത്തിനു മുമ്പുള്ള പതാകയേന്തലൊക്കെ ഞങ്ങളുടെ ജോലിയാണ്. കളി തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം പാടുമ്പോൾ ഫ്ലാഗ് ഏന്തുന്നവരുടെ കൂട്ടത്താലാണ് ഞാനുള്ളത്. ഏതു ടീമിനൊപ്പമാണ് നിൽക്കേണ്ടതെന്നൊക്കെ നേരത്തെ അറിയിച്ചിട്ടുണ്ടാകും. അർജന്റിനയാണ് ഇഷ്ട ടീം. മെസിയെ നേരിൽ കാണണമെന്നാണാഗ്രഹം.
പപ്പയിൽ നിന്നാണ് ഫുട്ബോൾ പ്രേമം ഉടലെടുത്തത്. 2019 ലാണ് ഖത്തറിൽ എത്തിയത്. ഭർത്താവ് അക്ഷ് എം സുനിലും വലിയ ഫുട്ബോൾ ആരാധകനാണ്. സ്കൂൾ ടീമിലൊക്കെ കളിച്ചിരുന്നു. മേയ് മാസത്തിലാണ് വോളന്റിയർ ആകാനുള്ള അഭിമുഖം നടന്നത്. ജൂണിൽ തിരഞ്ഞെടുക്കപ്പെട്ടു എന്ന് എന്നറിയിച്ചു. ഇതിന് ശമ്പളം ഒന്നുമില്ല. നമ്മൾ സ്വമേധയ ചെയ്യുന്നതാണ്.
കോട്ടയം മാങ്ങാനം സ്വദേശികളായ ബോബി– മേഴ്സി ദമ്പതികളുടെ മകളാണ് എമിൽഡ. മഠത്തിക്കുടിയിൽ സുനിലും സിജുവുമാണ് ഭർതൃമാതാപിതാക്കൾ. ചിക്കു, റോഷ്ന, ആഷിക്, ആഷ എന്നിവർ സഹോദരങ്ങളാണ്.