ശമ്പളവും ജോലിസാഹചര്യങ്ങളും മെച്ചപ്പെടുമെന്ന് ആശ്വാസം: പ്രതീക്ഷയോടെ നഴ്സുമാർ
Mail This Article
കോട്ടയം ∙ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ച് സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്ന ഹൈക്കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് നഴ്സുമാരും ആശുപത്രി ജീവനക്കാരും.പല സ്വകാര്യ ആശുപത്രികളിലും സ്ഥിരനിയമനം ലഭിച്ച നഴ്സുമാർക്ക്
21,000 – 22,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കുമ്പോൾ ഇതേ ആശുപത്രിയിലെ താൽക്കാലിക നഴ്സുമാർക്കു ലഭിക്കുന്നത് പരമാവധി 12,000 രൂപ. സർക്കാർ സർവീസിൽ 39,000 രൂപയാണ് അടിസ്ഥാനശമ്പളം.തുല്യജോലിക്കു തുല്യവേതനം വേണം എന്നുള്ളതിനാലാണു സർക്കാർ വിജ്ഞാപനത്തെ കോടതിയിൽ എതിർത്തത് എന്നാണു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പറയുന്നത്.
സ്ഥിരപ്പെട്ട നഴ്സുമാർക്കും ജീവനക്കാർക്കുമാണു സർക്കാർ വിജ്ഞാപനം പ്രയോജനം ചെയ്തത്. അതും ഇക്കാര്യം നടപ്പാക്കിയ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്കു മാത്രം.ആശുപത്രികളിലെ മറ്റു ജീവനക്കാരുടെ ശരാശരി വേതനം ഇപ്പോഴും 10,000 രൂപയിൽ താഴെയാണ്. ജീവിതച്ചെലവു വളരെ ഉയർന്ന സാഹചര്യത്തിൽ
1,500 രൂപയെങ്കിലും ദിവസം ശമ്പളം ലഭിക്കുന്ന തരത്തിൽ ശമ്പള പരിഷ്കരണം നടക്കണമെന്നാണു നഴ്സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ആവശ്യം.ഷിഫ്റ്റ് സമ്പ്രദായം പലയിടത്തും നടപ്പാകുന്നില്ല. ചില ആശുപത്രികളിൽ 6 മണിക്കൂറിനു പകരം 12–13 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നതായും നഴ്സുമാർക്കു പരാതിയുണ്ട്.