ജലവിതരണ പദ്ധതി നോക്കുകുത്തി; മൂന്നിലവ് മോസ്കോ പ്രദേശത്ത് ജലക്ഷാമം രൂക്ഷം
Mail This Article
മൂന്നിലവ് ∙ പഞ്ചായത്തിലെ മോസ്കോ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. വെള്ളത്തിനായി നെട്ടോട്ടമോടിയ ജനങ്ങൾക്ക് ആശ്വാസമായി വർഷങ്ങൾക്കു മുൻപ് ജലപദ്ധതി തുടങ്ങിയെങ്കിലും വെള്ളം മാത്രം എത്തിയില്ല. പദ്ധതിക്കായി ജലസംഭരണി നിർമിക്കുകയും ജലപദ്ധതി ആരംഭിക്കുകയും ചെയ്തെങ്കിലും ഇപ്പോഴും വെള്ളമില്ലാത്ത അവസ്ഥയാണ്.
മോസ്കോ പച്ചിലാനിക്കൽ കടപുഴ റോഡിന്റെ ആരംഭ ഭാഗത്താണു ടാങ്ക് നിർമിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തുള്ളി വെള്ളം പോലും ഇതിൽ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. നിർമാണത്തിലെ അപാകത മൂലം ചോർച്ച ഉണ്ടാകുകയും വെള്ളം പമ്പ് ചെയ്യാൻ കഴിയാതെ വരികയുമായിരുന്നു. ഇപ്പോൾ ജലസംഭരണി വിണ്ടുകീറി ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലായി. പിന്നീട് വാളകം എരുമാപ്ര ജലപദ്ധതി ആരംഭിച്ചുവെങ്കിലും അതും പ്രയോജനം ഇല്ലാത്ത അവസ്ഥയിലാണ്. ജലവിതരണത്തിനു സ്ഥാപിച്ചിരിക്കുന്ന ഹോസ് പലയിടങ്ങളിലും പൊട്ടിക്കിടക്കുകയാണ്. പൊതു പൈപ്പുകളും ശൂന്യമാണ്. സമീപ പഞ്ചായത്തിലെ കിണറിനെയാണ് പലരും ആശ്രയിക്കുന്നത്.
മോസ്കോ മേഖലയിലെ അൻപതോളം കുടുംബങ്ങളാണ് വേനൽക്കാലത്ത് വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.
ജലപദ്ധതിക്കായി വാളകം, ആലുങ്കപ്പാറ എന്നിവിടങ്ങളിൽ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. മലയോര മേഖലയായതിനാൽ വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നതു ശ്രമകരമാണ്. നിലവിലുള്ള പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കിയോ മറ്റു സംവിധാനത്തിലൂടെയോ ജലക്ഷാമം പരിഹരിക്കണമെന്നാണു മോസ്കോ മേഖലയിലുള്ളവരുടെ ആവശ്യം.