ഒറിജിനലിനെ വെല്ലുന്ന കുട്ടിപ്പതിപ്പുകൾ; ഫോം ഷീറ്റ് ഉപയോഗിച്ച് വാഹനങ്ങൾ നിർമിച്ച് തോമസ് മാത്യു
Mail This Article
കോട്ടയം ∙ യഥാർഥ വാഹനങ്ങളെ വെല്ലുന്ന കുട്ടിപ്പതിപ്പുകൾ നിർമിച്ച് മിനിയേച്ചർ രംഗത്ത് സജീവമാകുകയാണ് തോമസ് മാത്യു. സുഹൃത്തിന്റെ കരവിരുതിൽ ആകൃഷ്ടനായി അഞ്ച് മാസങ്ങൾക്കു മുൻപാണ് തോമസ്‘കുട്ടിപ്പതിപ്പ്’ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്.
ബസ്, ലോറി, കാർ, ടെമ്പോ ട്രാവലർ, സ്കൂട്ടർ, പൊലീസ് ജീപ്പ് തുടങ്ങി പത്തിലേറെ വാഹനങ്ങളുടെ മാതൃക ഇതിനോടകം നിർമിച്ചിട്ടുണ്ട്. ബസുകളിൽ തന്ന കെഎസ്ആർടിസി ബസ്, സ്കാനിയ, സ്വകാര്യ ബസ് എന്നിവയും ലോറിയും തോമസിന്റെ ‘ഗാരേജി’ലെ മിന്നും താരങ്ങളാണ്.
Also read: ചെരിപ്പില്ലാതെ ചാണ്ടി ഉമ്മന്റെ ജോഡോ യാത്ര; യാത്രയുടെ ഭാഗമായത് 136 ദിവസം, 3570 കിലോമീറ്റർ
യഥാർഥ വാഹനങ്ങൾ നിരീക്ഷിക്കുകയെന്നതാണ് ആദ്യപടി. വാഹനങ്ങളുടെ വിവിധ വശങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തും. തുടർന്ന് ഫോം ഷീറ്റിൽ പെൻസിൽ ഉപയോഗിച്ച് രൂപം വരയ്ക്കും. ഒറിജിനൽ വാഹനത്തിന്റെ അളവ് സ്കെയിൽ അളവിൽ കണക്കാക്കിയാണ് നിർമിക്കുന്നത്. പിന്നാലെ പശ ഉപയോഗിച്ച് വശങ്ങൾ ഒട്ടിക്കും. തുടർന്ന് പെയിന്റ് ചെയ്യും. സീറ്റ്, ടയർ, സ്‍റ്റിയറിങ് ഉൾപ്പെടെ വാഹനങ്ങൾക്കു വേണ്ട ഘടകങ്ങൾ ഒന്നും ഒഴിവാക്കാതെയാണു നിർമാണം.
ബാറ്ററി ഘടിപ്പിച്ച എൽഇഡി ബൾബുകൾ വാഹനങ്ങൾക്ക് ദൃശ്യചാരുത പകരുന്നു. ഒരാഴ്ച സമയമെടുത്തു കെഎസ്ആർടിസി സ്കാനിയ ബസാണ് ആദ്യം പൂർത്തിയാക്കിയത്. ലോറി നിർമാണം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയമെടുത്തു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകുന്ന പിന്തുണയാണ് പ്രചോദനമെന്ന് തോമസ് പറയുന്നു.
ഹോട്ടൽ മാനേജ്മെന്റ്, നഴ്സിങ് എന്നിവ പൂർത്തിയാക്കിയ തോമസ് വിദേശത്തു പോകാനുള്ള പരിശ്രമത്തിലാണ്. കോട്ടയം ചെങ്ങളം പൂങ്കശ്ശേരീൽ മാത്യൂസ്, സൂസി ദമ്പതികളുടെ മകനാണ് തോമസ്. നഴ്സായ ഭാര്യ ഷിജി വിദേശത്ത് ജോലി ചെയ്യുന്നു. മകൻ റയാൻ മുന്നാം ക്ലാസ് വിദ്യാർഥിയാണ്.