ADVERTISEMENT

കോട്ടയം ∙ അഭിഷേകനിറവിൽ നാഗമ്പടത്തപ്പനെ കൺനിറയെ കണ്ട് തൊഴുത ഭക്തർക്കു ദർശന സുകൃതത്തിന്റെ പുണ്യം. നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ ഇളനീർ തീർഥാടനത്തിനു കാത്തു നിന്നതു ഭക്തരുടെ നീണ്ടനിര. ഇളനീർ തീർഥാടനം തിരുവാതുക്കൽ ഗുരുനഗറിൽ നിന്നാണ് ആരംഭിച്ചത്. 

ദിവസങ്ങൾക്കു മുൻപു തന്നെ വ്രതാനുഷ്ഠാനങ്ങളോടെ ഒരുക്കങ്ങൾ നടത്തി. തീർഥാടകർ എല്ലാവരും അവരവരുടെ വീടുകളിൽ നിന്നുള്ള താലത്തിൽ ഇളനീരുമായാണ് എത്തിയത്. പഞ്ചാക്ഷരീ മന്ത്രങ്ങളും ഗുരു കീർത്തനങ്ങളും ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ താലം, പുഷ്പങ്ങളും തുളസിയിലയും പൂജാദ്രവ്യങ്ങളും അരിയും നിറച്ച് അലങ്കരിച്ചു. 

വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ ആദ്യ താലം കൈമാറിയതോടെ വിശ്വാസത്തിന്റെ വഴി നാഗമ്പടത്തേക്കു നീണ്ടു. തിരുവാതുക്കലിലെ പന്തലിൽ സമ്മേളനം വനിതാസംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.മധു അധ്യക്ഷത വഹിച്ചു. 

തീർഥാടകർ കടന്നു പോയ വഴികൾക്ക് ഇരുവശവും ശാഖകളുടെ നേതൃത്വത്തിൽ പീതപതാകയും കീർത്തനങ്ങളുമായി വരവേൽപ് നൽകി.തിരുനക്കര മഹാദേവ ക്ഷേത്ര ഉപദേശക സമിതിയും സ്വീകരണം നൽകി. തുടർന്നു നാഗമ്പടം ക്ഷേത്രാങ്കണത്തിലെത്തിയ തീർഥാടകർ ചരിത്ര സ്മരണകൾ ഉറങ്ങുന്ന തേന്മാവിനെ വലം വച്ചു.

ഭക്തർ കൊണ്ടു വന്ന ഇളനീർ അഭിഷേകത്തിനായി ഒരുക്കി നൽകുന്നതിനു ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. തുടർന്നു അഭിഷേകത്തിനായി സമർപ്പിച്ചു. പ്രസാദമൂട്ടിലും പങ്കെടുത്താണ് ഭക്തർ മടങ്ങിയത്. മേൽശാന്തി കുമരകം രജീഷ് ശാന്തിയുടെ കാർമികത്വത്തിലായിരുന്നു അഭിഷേക ചടങ്ങുകൾ. യൂണിയന്റെ കീഴിലുള്ള 103 ശാഖകളിൽ നിന്നുള്ള ഭക്തർ തീർഥാടനത്തിൽ പങ്കെടുത്തു.

നാഗമ്പടത്ത് ഇന്ന്

10.30 – ഉത്സവബലി, 12.00 – ഉത്സവബലി ദർശനം, 1.00– അന്നദാനം, 5.00 – ദേശതാലപ്പൊലി ഘോഷയാത്ര (തെക്കൻ മേഖല, കോടിമത), 5.30 – കാഴ്ചശ്രീബലി, 6.3– – ദീപക്കാഴ്ച, 7.00– ആചാര്യ അനുസ്മരണം, 10.30 – പള്ളിനായാട്ട്.

അരങ്ങിൽ

3.00 – ഭാഗവതപാരായണം, 4.30– പ്രഭാഷണം – സുരേഷ് കൈപ്പുഴ, 5.30– ഗുരുദേവ കീർത്തനാലാപനം, 6.30 – ഭരതനാട്യം, 7.30 – മിമിക്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com