ADVERTISEMENT

കുറവിലങ്ങാട് ∙ഡയലിസിസ് നടത്താൻ എല്ലാം ഒരുക്കി കാത്തിരിക്കുകയാണ് ഉഴവൂർ കെ.ആർ.നാരായണൻ സ്മാരക സ്പെഷ്യൽറ്റി ആശുപത്രി.ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ 1.40 കോടി രൂപ മുടക്കി സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റ് ഇവിടെ എത്തിയിട്ടു മാസങ്ങൾ കഴിഞ്ഞു. പക്ഷേ സർക്കാർ മാനദണ്ഡം അനുസരിച്ചുള്ള ഡയലിസിസ് ടെക്നിഷ്യൻ നിയമനം നടക്കാത്തതിനാൽ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിട്ടില്ല.

ആശുപത്രിയുടെ ഭരണച്ചുമതല ഉള്ള ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 4 തവണ അഭിമുഖം നടത്തിയിട്ടും യോഗ്യരായവരെ ലഭിച്ചില്ല.ആശുപത്രിയിൽ നെഫ്രോളജിസ്റ്റ്, ഡയാലിസിസ് പ്രാവീണ്യം നേടിയ നഴ്സുമാർ എന്നിവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ടെക്നിഷ്യൻ സേവനം കൂടി ലഭ്യമായാൽ ഒട്ടേറെ രോഗികൾക്കു കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാകും.

ബ്ലോക്ക് പഞ്ചായത്ത് ആണ് യൂണിറ്റിനായി കൂടുതൽ ഫണ്ട് വകയിരുത്തിയത്. ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ സഹകരണവും ഉറപ്പാക്കി. 8 ലക്ഷം രൂപയാണ് ജനകീയ സംഭാവനയായി ലഭിച്ചത്. ആധുനിക ലബോറട്ടറി, എക്സ്റേ യൂണിറ്റ് എന്നിവയും സജ്ജമായി. മിനി ഓപ്പറേഷൻ തിയറ്റർ സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി. തിയറ്റർ നിർമാണം പൂർത്തിയാകുമ്പോൾ അനസ്തീസിയ വിഭാഗം ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും.

∙ഡയാലിസിസ് യൂണിറ്റിൽ ഒരേ സമയം 8 പേർക്കു ഡയാലിസിസ് നടത്താനുള്ള സൗകര്യം. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള 8 പഞ്ചായത്തുകൾക്കും പ്രയോജനം ലഭിക്കും. ഒരു ദിവസം രണ്ടു ഷിഫ്റ്റുകളിലായി 16 പേർക്കു ഡയാലിസിസ് ചെയ്യാം. ആവശ്യമെങ്കിൽ മൂന്നാം ഷിഫ്റ്റിനും സൗകര്യം ഒരുക്കും.സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യം ഒരുങ്ങും.
∙ആരോഗ്യ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു ആരംഭിച്ച ബയോ കെമിസ്ട്രി അനലൈസർ ലാബിൽ എല്ലാ പരിശോധനകളും നടത്താം. കുറഞ്ഞ നിരക്ക്. ആധുനിക സൗകര്യങ്ങൾ.
∙മിനി ഓപ്പറേഷൻ തിയറ്ററിനു ആവശ്യമായ ടേബിൾ, പ്രത്യേക വെളിച്ച സംവിധാനം, മറ്റു ഉപകരണങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. ചെറിയ ശസ്ത്രക്രിയകൾ നടത്താനുള്ള സംവിധാനം താമസിയാതെ ഒരുങ്ങും. നടപടികൾ വേഗത്തിലാക്കുന്നതിനു തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com