ചങ്ങനാശേരി ∙ സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളി അങ്കണത്തിൽ അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ പേരിൽ നിർമിച്ചിരിക്കുന്ന മ്യൂസിയത്തിന്റെ സമർപ്പണം ഇന്നു വൈകിട്ട് 6.30ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. സഹായമെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, മെത്രാപ്പൊലീത്തൻ പള്ളി വികാരി ഫാ.ഡോ.ജോസ് കൊച്ചുപറമ്പിൽ എന്നിവർ സഹകാർമികത്വം വഹിക്കും.
മാർ മാത്യു കാവുകാട്ടിന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ ആയിരുന്ന ഫാ. മാത്യു മറ്റമാണു മ്യൂസിയത്തിന്റെ നിർമാണത്തിനു തുടക്കം കുറിച്ചത്. വൈസ് പോസ്റ്റുലേറ്റർ ഫാ. ജോൺ പ്ലാത്താനം, മ്യൂസിയത്തിന്റെ നിർമാണച്ചുമതല വഹിച്ച ഫാ. അലൻ വെട്ടുകുഴി എന്നിവരും നേതൃത്വം നൽകി.
സവിശേഷതകൾ
∙ മ്യൂസിയത്തിന്റെ പ്രധാന കവാടത്തിനു സമീപം മാർ ചാൾസ് ലവീഞ്ഞ്, മാർ മാത്യു മാക്കിൽ, മാർ തോമസ് കുര്യാളശേരി, മാർ ജയിംസ് കാളാശേരി, മാർ മാത്യു കാവുകാട്ട്, മാർ ആന്റണി പടിയറ തുടങ്ങിയവരുടെ പ്രതിമകൾ, ഇവരെക്കുറിച്ചുള്ള വിവരങ്ങൾ.
∙ നാമകരണ നടപടികളുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചങ്ങനാശേരി അതിരൂപതയിൽ നിന്നുള്ള പുണ്യശ്ലോകരായവരുടെ രൂപങ്ങൾ.
∙ മാർ മാത്യു കാവുകാട്ടിന്റെ ജന്മഗൃഹത്തിന്റെ മാതൃക.
∙ മാർ മാത്യു കാവുകാട്ടിന്റെ ജീവചരിത്രം അനാവരണം ചെയ്യുന്ന ചിത്രങ്ങൾ, ഓഡിയോ വിഷ്വൽ സംവിധാനം.
∙ ഇ–ലൈബ്രറി, സുറിയാനി പഠനത്തിനുള്ള ക്രമീകരണങ്ങൾ, കോൺഫറൻസ് ഹാൾ, പഠനമുറി
∙ മാർ മാത്യു കാവുകാട്ടിന്റെ പിതാവിന്റെ നാമകരണ നടപടികളുടെ ഓഫിസ്.
∙ മെത്രാപ്പൊലീത്തൻ പള്ളിയുടെ മദ്ബഹയിൽ സ്ഥാപിച്ചിരുന്ന മാർ മാത്യു കാവുകാട്ടിന്റെ കബറിടത്തിന്റെ മേൽമൂടി.
∙ മാർ മാത്യു കാവുകാട്ടിന്റെ ഛായാചിത്രങ്ങൾ, അപൂർവചിത്രങ്ങൾ, ചരിത്രസംഭവങ്ങൾ, തിരുക്കർമങ്ങൾക്ക് ഉപയോഗിച്ചിരുന്ന തിരുവസ്തുക്കൾ.