കാർഷിക സർവകലാശാലാ ഫാമുകളിലെ ഉൽപന്നങ്ങൾ ഓൺലൈൻ വഴി: മന്ത്രി
Mail This Article
കുമരകം ∙ കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഫാമുകളിലെ നൂറിലേറെ ഉൽപന്നങ്ങൾ മാർച്ച് 31ന് മുൻപായി ഓൺലൈൻ വഴി വിൽപന തുടങ്ങുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക സർവകലാശാലയുടെ നവീകരണത്തിനു പ്രമുഖർ അടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കീഴിൽ കുമരകത്ത് തുടങ്ങുമെന്നു നേരത്തേ പ്രഖ്യാപിച്ച കാർഷിക കോളജ് ആരംഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയ്ക്കു നീക്കിവച്ചത് 407 കോടി രൂപ മാത്രമാണെന്നു 100 കോടി രൂപ വേണ്ട സ്ഥാനത്താണ് ഈ തുകയെന്നും സമ്മേളനത്തിൽ ഫെഡറേഷൻ ഭാരവാഹികളിൽ നിന്ന് വിമർശനം ഉയർന്നു.
കാർഷിക സർവകലാശാലയിലെ ഇൻചാർജ് സംവിധാനം നിർത്തലാക്കാൻ നടപടിയുണ്ടാകുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. ബജറ്റിൽ തുക എഴുതിവച്ചതു കൊണ്ടു കാര്യമില്ലെന്നും ഇതു നേടിയെടുക്കുന്നതിലാണ് കാര്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. രാജാമണി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വി. ബി. ബിനു, ജോൺ വി. ജോസഫ്, ഇ.എസ്. ബിജിമോൾ, വി.വൈ. പ്രസാദ്, പി.എസ്. സന്തോഷ്, സി.വി. പൗലോസ്, ഡോ. എം. കൃഷ്ണദാസ്, പി.വി. സുരേന്ദ്രൻ, വി.ഒ. ജോസ്, ടി.സി. മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: എസ്. രാജാമണി (പ്രസി), വി.ഒ. ജോയ് (സെക്ര), ടി.സി. മോഹനചന്ദ്രൻ (ട്രഷ).