ADVERTISEMENT

കോട്ടയം ∙ ജില്ലയിലും ചൂടു കൂടുന്നു, വേമ്പനാട്ടു കായലിൽ ഉൾപ്പെടെ മാലിന്യവും പെരുകുന്നു. അടുത്തയിടെ നടന്ന നീർപ്പക്ഷി സർവേ നൽകുന്നത് ഈ സൂചനകളാണ്. നീർക്കാക്കകൾ, കൃഷ്ണപ്പരുന്തുകൾ എന്നിവയുടെ വർധിച്ച സാന്നിധ്യം മാലിന്യം കൂടിയതിന്റെ സൂചനയാണ്. ചൂടു കൂടിയ പ്രദേശങ്ങളിൽ കാണുന്ന ചങ്ങാലിപ്രാവുകൾ, വർണക്കൊക്ക്, പെലിക്കൻ എന്നിവയുടെ ജില്ലയിലെ സാന്നിധ്യവും ചൂട് ഉയരുന്നതിന്റെ സൂചനയായി കാണാമെന്നു വേമ്പനാട് നീർപ്പക്ഷി സർവേ കോഓർഡിനേറ്റർ ഡോ. ബി.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു. 

മുൻപ് ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ദേശാടനപക്ഷികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാണുന്നത് ഇതിന്റെ സൂചനയാണ്. തൊള്ളായിരം കായൽ ഭാഗത്താണ് നൂറിലേറെ ചങ്ങാലിപ്രാവുകളെ കണ്ടത്. ഇത്തവണ വേമ്പനാട്ടു നടന്ന കണക്കെടുപ്പിൽ 14,178 പക്ഷികളെയാണ് ആകെ കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ 37% കൂടുതൽ. 10,247 എണ്ണമായിരുന്നു കഴിഞ്ഞ വർഷം. 

നീർക്കാക്കകളാണു കൂടുതലുള്ളത്. രണ്ടാം സ്ഥാനം കൊക്കുവർഗത്തിനാണ്. മൂന്നാമതു കഷണ്ടിക്കൊക്കുകളാണ്. അൻപതോളം പക്ഷിനിരീക്ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരും 10 മേഖലകളിലാണു സർവേ നടത്തിയത്. കെടിഡിസി പക്ഷിസങ്കേതം, തൊള്ളായിരം കായൽ, കൈപ്പുഴ മുട്ട്, തണ്ണീർമുക്കം ബണ്ട്, വേമ്പനാട്ടു കായൽ, പാതിരാമണൽ, പള്ളാത്തുരുത്തി, നെടുമുടി-പൂതപ്പാണ്ടി കായൽ, കോട്ടയം-കുമരകം റോഡ് എന്നിവിടങ്ങളിലായിരുന്നു കണക്കെടുപ്പ്.

വേമ്പനാട്ടു കായലിലാണ് ഏറ്റവും കൂടുതൽ പക്ഷികളെ കണ്ടെത്തിയത്. അതിൽ നീർക്കാക്കവർഗക്കാരായിരുന്നു കൂടുതൽ. രണ്ടാം സ്ഥാനം തണ്ണീർമുക്കം ബണ്ടിലാണ്. കരിയാളകൾ ആയിരുന്നു അവിടെ കൂടുതൽ. നെടുമുടി പൂതപ്പാണ്ടി മേഖലയ്ക്കാണു മൂന്നാം സ്ഥാനം. കാലിമുണ്ടികളായിരുന്നു അവിടെ കുടുതൽ. ഏറ്റവും കുറവു പക്ഷികളെ കണ്ടതു കുമരകം പക്ഷിസങ്കേതത്തിലാണ്. വർധിച്ചുവരുന്ന നിർമാണ പ്രവർത്തനങ്ങളാകാം ഇതിനു കാരണമെന്നു ഡോ. ബി.ശ്രീകുമാർ പറഞ്ഞു. കൃഷ്ണപ്പരുന്തുകളുടെ എണ്ണം 296 ആയി. കഴിഞ്ഞ വർഷം 162 ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com