ഇളപ്പുങ്കൽ കാരക്കാട് പാലത്തിന് സംസ്ഥാന ബജറ്റിൽ അവഗണന
Mail This Article
ഈരാറ്റുപേട്ട ∙ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഇളപ്പുങ്കൽ കാരക്കാട് പാലത്തിനും സംസ്ഥാന ബജറ്റിൽ അവഗണന. ഈരാറ്റുപേട്ട നഗരസഭയും തലപ്പലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്നു പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും നിരാശയാണു ഫലം.
2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണു മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ കാരയ്ക്കാട് നടപ്പാലം ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്റെ മറുകരയെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു.
ഇതു തകർന്നതോടെ ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്.ഈരാറ്റുപേട്ട ടൗണിലൂടെ 7 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടെ നിന്നുള്ള വിദ്യാർഥികൾ കാരക്കാട് സ്കൂളിലെത്തുന്നത്. പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു.
കാരക്കാട് സ്കൂളിലെ വിദ്യാർഥികൾ പൊതുമരാമത്ത് വകുപ്പുമന്ത്രിക്കു നേരിട്ട് നിവേദനവും സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജനപ്രതിനിധികളെല്ലാം സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നടപടി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. തകർന്ന നടപ്പാലം കൂട്ടിച്ചേർത്ത് കോൺക്രീറ്റ് നടത്താൻ 10 ലക്ഷം രൂപ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ചെങ്കിലും നിർമാണാനുമതി ലഭിച്ചില്ല.