കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തിയതറിയാതെ വീണ്ടും അപേക്ഷകരെത്തി
Mail This Article
കോട്ടയം∙ പ്രവർത്തനം നിർത്തിയതറിയാതെ പാസ്പോർട്ട് സേവാകേന്ദ്രത്തിലേക്ക് ഇന്നലെയും അപേക്ഷകരെത്തി. കോട്ടയം ജില്ലയ്ക്കു പുറമേ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുമായി ദിവസേന 600 അപേക്ഷകരാണു സാധാരണ നാഗമ്പടത്തെ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ എത്താറുള്ളത്. ബുധനാഴ്ചയാണ് ഓഫിസ് അടച്ചത്.നാഗമ്പടത്തു കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ബീമുകളിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. തൊട്ടുമുന്നിലെ എംസി റോഡിലൂടെ ഭാരമുള്ള വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കെട്ടിടം കുലുങ്ങുന്നുവെന്നാണു കണ്ടെത്തൽ.
പാസ്പോർട്ട് ഓഫിസിനു ബലക്ഷയമുണ്ടെന്നു പരാതി നൽകിയ കറുകച്ചാൽ എഴുമാവിൽ ശ്രീരാഗ് എസ്. നായർ പറയുന്നു: ‘‘തിങ്കളാഴ്ച ഉച്ചയ്ക്ക് പാസ്പോർട്ട് എടുക്കാനായാണു ഞാൻ എത്തിയത്. നൂറിലേറെപ്പേർ ആ സമയത്ത് അവിടെയുണ്ടായിരുന്നു. ഒന്നാമത്തെ നിലയിൽ വിരലടയാളമടക്കമുള്ളവ രേഖപ്പെടുത്താനായി കാത്തിരിക്കുകയായിരുന്നു. 2.35നു കുലുക്കം അനുഭവപ്പെട്ടു. ഞാൻ ഇരുന്ന കസേര ഇളകി. ഭൂമികുലുക്കം പോലെയാണു തോന്നിയത്. ചുറ്റുമുള്ള എല്ലാവരും ചാടിയെഴുന്നേറ്റു’’.
സേവാകേന്ദ്രം അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസും സിപിഎമ്മും മാർച്ച് നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കെട്ടിടം സന്ദർശിച്ചു. പാസ്പോർട്ട് ഓഫിസ് ജില്ലയിൽ നിന്നു മാറ്റരുതെന്നു തിരുവഞ്ചൂർ ആവശ്യപ്പെട്ടു. പുതിയ കെട്ടിടം കണ്ടെത്തി പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നു മന്ത്രി വി.എൻ.വാസവനും അറിയിച്ചു. നടപടി പിൻവലിക്കണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.