ADVERTISEMENT

കോട്ടയം∙ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ച നാഗമ്പടത്തെ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ സ്ട്രക്ചറൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കെട്ടിടത്തിനു ബലക്ഷയമില്ലെന്നു കാണിച്ച് ഉടമ ഉഴവൂർ സ്വദേശി സ്റ്റീഫൻ ജോസഫ് നൽകിയ പരാതിയിലാണു നടപടി.

പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ടാറ്റാ കൺസൽറ്റൻസി സർവീസിന്റെ (ടിസിഎസ്) സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ് ഇന്നലെ കെട്ടിടം പരിശോധിക്കാനെത്തിയത്. 12 വർഷമായി കുഴപ്പമില്ലാതിരുന്ന കെട്ടിടം പെട്ടെന്നൊരു ദിവസം അടച്ചിട്ടതിനു പിന്നിൽ ചില സ്ഥാപിത താൽപര്യങ്ങളുണ്ടെന്നു സ്റ്റീഫൻ ആരോപിക്കുന്നു.

തിങ്കളാഴ്ച കറുകച്ചാൽ സ്വദേശിയെക്കൊണ്ട് അധികൃതർ പരാതി എഴുതി വാങ്ങിപ്പിച്ചെന്നും ഒറ്റ ദിവസത്തിനുള്ളിൽ പരാതി കൊച്ചിയിലേക്കും അവിടെ നിന്നു ഡൽഹിയിലേക്കും എത്തിയെന്നും അദ്ദേഹം ആരോപിച്ചു.ഓഫിസ് കോട്ടയത്തു നിന്നു മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പ്രവർത്തനം അവസാനിപ്പിച്ചതെന്നു കഴിഞ്ഞ ദിവസം സിപിഎമ്മും കോൺഗ്രസും ആരോപിച്ചിരുന്നു.

കെട്ടിടത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം ക്രമീകരിച്ചു നൽകാൻ തയാറാണെന്നും പാസ്പോർട്ട് സേവാകേന്ദ്രം കോട്ടയത്തുതന്നെ നിലനിർത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.എന്നാൽ കെട്ടിടത്തിനു കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അടിയന്തരമായി ഒഴിയാൻ തീരുമാനിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പുതിയ ഓഫിസിനായി അന്വേഷണം

പുതിയ കെട്ടിടം കണ്ടെത്തി ഓഫിസ് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കലക്ടറേറ്റിനു സമീപമുള്ള കെട്ടിടം ഏറ്റെടുക്കാനായി പരിശോധന നടത്തിയെങ്കിലും വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ ഉപേക്ഷിച്ചു. 20,000 ചതുരശ്ര അടിയെങ്കിലുമുള്ള കെട്ടിടമാണു വേണ്ടത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള മറ്റൊരു കെട്ടിടവും പരിഗണിക്കുന്നുണ്ട്. ടിസിഎസിന്റെ നേതൃത്വത്തിലാണ് കെട്ടിടത്തിന് അന്വേഷണം നടക്കുന്നത്.

പ്രതിഷേധവുമായി ജോസ് കെ.മാണി

കോട്ടയം∙ ലോക്സഭാ അംഗമായിരിക്കെ കേന്ദ്ര സർക്കാരുമായി നടത്തിയ ഇടപെടലുകളെ തുടർന്നു സ്ഥാപിച്ച കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം മാറ്റാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നു ജോസ് കെ.മാണി എംപി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ നിരന്തര ചർച്ചകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തും കോട്ടയത്തും രണ്ട് പാസ്പോർട്ട് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ 2010ൽ ആണു കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.

ഇതിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ ആരംഭിച്ചപ്പോൾ ജില്ലയ്ക്കു പ്രഥമ പരിഗണന ലഭിക്കുകയും കോട്ടയം ലോക്സഭാ മണ്ഡലത്തിൽ രണ്ട് സേവാകേന്ദ്രങ്ങൾ അനുവദിക്കുകയും ചെയ്തു. പിറവം അസംബ്ലി മണ്ഡലത്തിലും അന്നു സേവാ കേന്ദ്രം ആരംഭിച്ചു.പ്രവർത്തനം പെട്ടെന്നു നിർത്തിയത് ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കലാണ്. നഗരത്തിൽ തന്നെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി പുനരാരംഭിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com