പാലാ ∙ ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ പരംവീർ ചക്ര നൽകി രാജ്യം ആദരിച്ച രാമപുരം സ്വദേശി മേജർ രാമസ്വാമി പരമേശ്വരന്റെ (41) സ്മാരകം ഉയരുന്നു. പരംവീർ ചക്ര ലഭിച്ച, ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക സൈനികനാണ്. 1987 നവംബർ 25ന് ശ്രീലങ്കയിൽ എൽടിടിഇ ഭീകരരുമായി പോരാടിയാണ് വീരമൃത്യു വരിച്ചത്. രാമപുരം കിളിമംഗലം മഠത്തിൽ ശങ്കരനാരായണ രാമസ്വാമിയുടെയും ജാനകിയുടെയും മകനാണ്. മുംബൈയിൽ ആയിരുന്നു ഡിഗ്രി പഠനം. ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി 1972 ജനുവരിയിലാണ് സൈനിക സേവനം തുടങ്ങിയത്.
സ്വാതന്ത്ര്യത്തിനു ശേഷം 21 സൈനികർക്കു മാത്രമേ പരംവീർ ചക്ര നൽകി ആദരിച്ചിട്ടുള്ളു. ഇതിൽ മേജർ രാമസ്വാമി പരമേശ്വരൻ അടക്കം 14 പേർക്ക് മരണാനന്തരമാണ് ബഹുമതി നൽകിയത്.രാമപുരം എക്സ് സർവീസ്മെൻ ട്രസ്റ്റ് 8 ലക്ഷം രൂപ മുടക്കിയാണ് സ്മാരകം നിർമിക്കുന്നത്. രാമപുരം സ്വകാര്യ ബസ് സ്റ്റാൻഡിൽ കമ്യൂണിറ്റി ഹാളിനു സമീപം പഞ്ചായത്ത് അനുവദിച്ച സ്ഥലത്താണ് അർധകായ പ്രതിമ സ്ഥാപിക്കുന്നത്. സ്മാരകത്തിന്റെ നിർമാണ ജോലികൾ നാളെ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് തറക്കല്ലിടുന്നതോടെ ആരംഭിക്കും.
മേജർ രാമസ്വാമി പരമേശ്വരന്റെ സഹോദരൻ രാമനാഥൻ രാമസ്വാമിയും ഭാര്യ വിജയലക്ഷ്മിയും തറക്കല്ലിടലിനു സാക്ഷ്യം വഹിക്കാൻ ചെന്നൈയിൽ നിന്ന് എത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് കേണൽ കെ.എൻ.വി.ആചാരി, സെക്രട്ടറി സുബേദാർ മേജർ ഗോപാലകൃഷ്ണൻ നായർ, രക്ഷാധികാരി മേജർ വി.എം.ജോസഫ്, പ്രോജക്ട് കൺവീനർ കേണൽ ബി.മധുബാൽ എന്നിവർ പറഞ്ഞു.