സർക്കാർ യന്ത്രങ്ങൾ കട്ടപ്പുറത്ത്; കൊയ്ത്തിന് ഇടനിലക്കാരെ ആശ്രയിച്ച് കർഷകർ
Mail This Article
നാട്ടകം ∙ പുഞ്ചക്കൊയ്ത്തിൽ നെഞ്ച് കലങ്ങി കർഷകർ. പാടശേഖരങ്ങളിലെ കൊയ്ത്തിനുള്ള 2 കൊയ്ത്ത് യന്ത്രങ്ങൾ ആശുപത്രി വളപ്പിൽ തുരുമ്പെടുത്ത് നശിക്കുമ്പോഴും കൊയ്ത്തിന് ഇടനിലക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടകം പാറേച്ചാൽ ഭാഗത്തെ കർഷകർ. നാട്ടകം കൃഷി ഭവന് കീഴിലുളള വടക്കേ കോതകരി, തെക്കേ കോതകരി, എഫ് ബ്ലോക്ക്, പള്ളം തൊള്ളായിരം, കൊച്ചുപള്ളം, വെട്ടിത്തറ, കാഞ്ഞിരത്തടി പാടശേഖരങ്ങളിലെ പുഞ്ച കൊയ്ത്തിനാണ് പതിവുപോലെ തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് യന്ത്രം എത്തിയത്. ഒരു മണിക്കൂറിന് ഇടനിലക്കാരുടെ കൂലി ഉൾപ്പെടെ 2000, 2200 രൂപ നൽകിയാണ് കൊയ്ത്തു നടത്തുന്നത്. ഒരേക്കർ പാടം കൊയ്യാൻ 2 മണിക്കൂറെടുക്കും.നെല്ല് വീണുകിടക്കുന്നതും നെല്ലിന് മൂടു കൂടുതലുള്ളതുമായ പാടശേഖരങ്ങൾ കൊയ്യാൻ സമയം അധികമെടുക്കും. ഗ്രാവു പാടം, കൈങ്ങനാടി പാടം, പാറേച്ചാൽ എന്നിവിടങ്ങളിലെ കൊയ്ത്താണ് ഇനി നടക്കുക.
പാടത്തും വരമ്പത്തുമില്ല, ആശുപത്രിയിലുണ്ട്
മണിക്കൂറിന് 2000 രൂപയിലധികം കർഷകർ മുടക്കുമ്പോൾ നഗരസഭയുടെ 2 കൊയ്ത്ത് യന്ത്രങ്ങൾ നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ വിശ്രമത്തിൽ. നാട്ടകം പഞ്ചായത്തായിരുന്നപ്പോൾ വാങ്ങിയ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചത് 2 സീസണുകളിൽ മാത്രമാണെന്ന് കർഷകർ പറയുന്നു. 2015ൽ 600 രൂപയ്ക്കടുത്തായിരുന്നു കൂലി. തകരാറിനെത്തുടർന്ന് നാട്ടകത്തെ പഞ്ചായത്ത് ഓഫിസിലേക്കു മാറ്റി.സ്ഥല പരിമിതി കാരണം പിന്നീട് നാട്ടകം കുടുബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. നാട്ടകം പഞ്ചായത്ത് മാറി പിന്നീട് നഗരസഭയായെങ്കിലും യന്ത്രത്തിന്റെ അവസ്ഥ മാറിയില്ല. ഒട്ടേറെ തവണ പാടശേഖര സമിതികൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇടനിലക്കാർക്ക് വഴങ്ങാനാണ് കർഷകരുടെ വിധി.
കെ.എസ്.പവിത്രൻ,സെക്രട്ടറി,എഫ് ബ്ലോക്ക് കായൽപാടശേഖര സമിതി
യന്ത്രത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ അന്ന് ഒരുക്കിയില്ല. ബെൽറ്റ് പൊട്ടിയാലും മറ്റും ഉദ്യോഗസ്ഥനെത്തി കണ്ട് ബോധ്യപ്പെട്ട് വേണം നടപടിയെടുക്കാൻ. ഈ സമയം കൊണ്ട് മഴ പെയ്ത് നെല്ലു നശിക്കും. എന്നാൽ ഇതരസംസ്ഥാന യന്ത്രങ്ങളെ ആശ്രയിച്ചാൽ ഈ പ്രശ്നങ്ങളൊന്നുമില്ല. ഇതിനാലാണ് കൂലി കൂടിയാലും ആ വഴി തേടിയത്.