ബോഗികൾ വെട്ടിക്കുറച്ചു; ദുസ്സഹമാകുന്ന ട്രെയിൻ യാത്ര
Mail This Article
കടുത്തുരുത്തി∙ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ട്രെയിൻ യാത്രയും ദുസ്സഹമാകുന്നു. ദിവസേന നൂറുകണക്കിന് ആളുകളാണ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള ട്രെയിൻ സർവീസുകളെ ആശ്രയിക്കുന്നത്. രാവിലെ 6:57ന്റെ മെമുവിലും 7:37ന്റെ പാലരുവി എക്സ്പ്രസിലും തിരക്ക് കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
ഈ ട്രെയിനുകളിലെ ബോഗികൾ കൂട്ടണമെന്നും പാലരുവിക്കും വേണാടിനും ഇടയിൽ പുതിയ മെമു സർവീസ് ആരംഭിക്കണമെന്നും നിവേദനങ്ങൾ നൽകി കാത്തിരിക്കുമ്പോഴാണ് വൈക്കത്ത് നിന്ന് രാവിലെ 6:57നുള്ള കൊല്ലം എറണാകുളം മെമു, വൈകിട്ട് 06:15ന് എറണാകുളത്ത് നിന്നുള്ള എറണാകുളം കൊല്ലം മെമു എന്നീ ട്രെയിനുകളുടെ ബോഗികൾ മുന്നറിയിപ്പില്ലാതെ കുറച്ചിരിക്കുന്നത്.
12 ബോഗികളുമായി സർവീസ് നടത്തിയിരുന്ന മെമുവിലെ 4 ബോഗികൾ ആണ് അറ്റകുറ്റപ്പണികൾ എന്ന പേരിൽ പകരം സംവിധാനങ്ങൾ ഏർപ്പെടുത്താതെ വെട്ടിക്കുറച്ചത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ ജോലി ചെയ്യുന്ന സർക്കാർ –സ്വകാര്യ –ഐടി ജീവനക്കാർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും എറണാകുളത്തെ ആശുപത്രികളിലേക്ക് പോകുന്നവർക്കും അടക്കം ഏറെ ഉപകാരപ്രദമാകുമായിരുന്നു ഈ സർവീസുകൾ.
കോട്ടയം പാതയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ജനപ്രിയ സർവീസിനോടാണു റെയിൽവേയുടെ ഈ അവഗണന. ബോഗികൾ വെട്ടിക്കുറച്ചത് അറിയാതെ പ്ലാറ്റ്ഫോമിൽ കാത്തു നിൽക്കുന്ന യാത്രക്കാർ ട്രെയിനിൽ കയറാൻ ഓടേണ്ടി വരുന്നത് അപകട സാധ്യതയും വർധിപ്പിക്കുന്നു.മെമു ട്രെയിനുകളുടെ വെട്ടിക്കുറച്ച ബോഗികൾ പുന:സ്ഥാപിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.