വെള്ളൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് ലഭിക്കണമെങ്കിൽ മണിക്കൂറുകളോളം ക്യൂ
Mail This Article
വെള്ളൂർ ∙ ഡോക്ടറെ കാണാൻ എളുപ്പം സാധിക്കും, പക്ഷേ വെള്ളൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കണമെങ്കിൽ മണിക്കൂറുകളോളം ക്യൂ നിൽക്കണം. മുതിർന്നവർക്കും, പാലിയേറ്റീവ് രോഗികൾക്കും പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് കാലത്ത് ഉൾപ്പെടെ മികച്ച ചികിത്സ നൽകി വരുന്ന വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ ഡോക്ടറെ കണ്ട ശേഷം മരുന്നിനായി കാത്തിരിക്കുന്ന ദീർഘനേരം അവസ്ഥയാണ്. രോഗം പിടിപെട്ട് അവശ നിലയിൽ എത്തുന്നവർ ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
പിന്നാക്ക വിഭാഗക്കാർ ഏറെയുള്ള വെള്ളൂർ പ്രദേശത്തെ മിക്ക ജനങ്ങളും പ്രധാനമായി ആശ്രയിക്കുന്നത് ഈ കുടുംബാരോഗ്യ കേന്ദ്രത്തെയാണ്. കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ സെറ്റിൽമെന്റ് കോളനിയായ ഇറുമ്പയം കോളനി സ്ഥിതി ചെയ്യുന്നതും വെള്ളൂർ പഞ്ചായത്തിലാണ്. ഭൂരിഭാഗം രോഗികളും ഓട്ടോ പിടിച്ച് ആശുപത്രിയിലെത്തി മരുന്നിനായി കാത്തിരിക്കുന്നതോടെ ഓട്ടോ കൂലിയും വർധിക്കുന്നു. ഫാർമസിസ്റ്റുകളുടെ എണ്ണം കൂട്ടുകയോ, പ്രായാധിക്യവും രോഗത്തിന്റെയും അവശത ഉള്ളവർക്കായി പ്രത്യേക ക്യൂ ഏർപ്പെടുത്തുകയോ ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.