മാർ പൗവത്തിലിന്റെ കബറടക്കം: ആദ്യഘട്ട ശുശ്രൂഷ ഇന്ന്
Mail This Article
ചങ്ങനാശേരി ∙ സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിന്റെ കബറടക്ക ശുശ്രൂഷയുടെ ആദ്യഘട്ടം ഇന്നു നടക്കും. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നു രാവിലെ ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെ ചാപ്പലിൽ എത്തിക്കും.
രാവിലെ 7ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ കുർബാന, തുടർന്നു കബറടക്കത്തിന്റെ ഒന്നാം ഘട്ട ശുശ്രൂഷ. 9ന് ഇവിടെനിന്നു വിലാപയാത്ര ആരംഭിച്ച് സെൻട്രൽ ജംക്‌ഷൻ വഴി മാർക്കറ്റ് ചുറ്റി മെത്രാപ്പൊലീത്തൻ പള്ളിയിൽ എത്തും. രാവിലെ 11 മുതൽ നാളെ രാവിലെ 9 വരെ മെത്രാപ്പൊലീത്തൻ പള്ളിയിൽ പൊതുദർശനം.
നാളെ രാവിലെ 9.30നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കബറടക്ക ശുശ്രൂഷയുടെ രണ്ടാം ഭാഗം മെത്രാപ്പൊലീത്തൻ പള്ളിയിൽ നടത്തും. തുടർന്നു കുർബാന, നഗരികാണിക്കൽ, സമാപന ശുശ്രൂഷ എന്നിവയ്ക്കു ശേഷം, മർത്ത്മറിയം കബറിടപ്പള്ളിയിൽ തയാറാക്കിയിരിക്കുന്ന കബറിടത്തിൽ കബറടക്കം. നാളെ രാവിലെ നഗരത്തിൽ വാഹനനിയന്ത്രണമുണ്ടാകും.
നാളെ അവധി
മാർ ജോസഫ് പൗവത്തിലിനോടുള്ള ആദരസൂചകമായി കബറടക്കം നടക്കുന്ന നാളെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.