2.15 കോടിയുടെ വികസനം കടലാസിലൊതുങ്ങുന്നു; 138 ഹെക്ടർ പാടശേഖരങ്ങളിൽ നിന്നും ലക്ഷ്യമിട്ടത് 10,725 ടൺ നെല്ല്
Mail This Article
കടുത്തുരുത്തി ∙ കൃഷി ഭവന് കീഴിലെ നാല് പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് ആർകെവിവൈ പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച 2.15 കോടി രൂപയുടെ വികസനപദ്ധതികൾ രണ്ടു വർഷം കഴിഞ്ഞിട്ടും എങ്ങും എത്തിയില്ലെന്നു കർഷകരുടെ പരാതി. പഞ്ചായത്തിലെ പതിനാലാം വാർഡ് മധുര വേലി പടിഞ്ഞാറേപ്പുറം, തെക്കേ മനയ്ക്കകരി, ഹരിജൻ എ, ബി ബ്ലോക്ക്, വിരുത്തിക്കരി പാടശേഖരങ്ങളുടെ വികസനത്തിനാണ് പദ്ധതി തയാറാക്കിയത്.
പമ്പ് ഹൗസുകൾ, പറക്കുഴികൾ, റാംപുകൾ സ്ഥാപിക്കൽ, പുറം തോടുകളുടെയും വാച്ചാലുകളുടെയും ആഴം കൂട്ടൽ, ബണ്ട് ബലപ്പെടുത്തൽ, പമ്പുകളും അനുബന്ധ സാമഗ്രികളും സ്ഥാപിക്കൽ എന്നിവയാണ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും പദ്ധതിയുടെ പകുതി പോലും പൂർത്തിയാകാതെ ഇഴഞ്ഞു നീങ്ങുകയാണ്.
കറ്റുരുത്ത് ഭാഗത്ത് സ്ഥാപിക്കാനായി എത്തിച്ച മോട്ടർ ഭാഗങ്ങൾ പാട വരമ്പത്ത് ഇരുന്നു തുരുമ്പിക്കുന്നു. ഇതുവരെ മോട്ടർ തറ പോലും നിർമിക്കാനായില്ല . പാട്ട കർഷകരടക്കം 350 കൃഷിക്കാരാണു പാടശേഖരത്തുള്ളത്.
കൃഷി വകുപ്പ് ലക്ഷ്യമിട്ടത്
138 ഹെക്ടർ പാടശേഖരങ്ങളിൽ നിന്നും 10,725 ടൺ നെല്ലുൽപാദനമാണ് പാടശേഖരത്തിന്റെ വികസനത്തിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിട്ടത്. ഒരു പ്രാവശ്യം മാത്രം കൃഷി നടത്തിയിരുന്ന പാടശേഖരങ്ങളിൽ പുഞ്ച കൃഷിയും വിരിപ്പ് കൃഷിയും നടത്താം എന്നായിരുന്നു കണക്കു കൂട്ടൽ. എല്ലാ തവണയും വിരിപ്പുകൃഷിയുടെ ഘട്ടത്തിൽ വെള്ളപ്പൊക്കം മൂലം കൃഷി നശിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത് . പാടശേഖരങ്ങളിൽ നടപ്പാക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ വെള്ളപ്പൊക്കം മൂലമുള്ള കൃഷി നാശം ഒഴിവാകും.
വിരിപ്പു കൃഷിയിൽ നിന്നും 6.25 ടണ്ണും പുഞ്ച കൃഷിയിൽ നിന്നും 6.25 ടൺ നെല്ലും അധിക ഉൽപാദനവും കൃഷി വകുപ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പദ്ധതി പാതി വഴിയിലായതോടെ ഇത്തവണ 170 ഏക്കറിൽ മാത്രമാണ് പുഞ്ച കൃഷി ഇറക്കിയത്.