ADVERTISEMENT

കോട്ടയം∙‘മാനേജ്മെന്റിന് മരിച്ചവർ ആരെങ്കിലും ആയിരിക്കും, ഞങ്ങൾക്ക് അങ്ങനെയല്ല, ഞങ്ങളുടെ സഹോദരങ്ങളാണ്'. മരിച്ച സഹപ്രവർത്തകരുടെ ചിത്രങ്ങൾ ഫ്ലെക്സ് ബോർഡിൽ പതിക്കവേ ജീവനക്കാരിൽ ഒരാൾ പറഞ്ഞു. കെഎസ്ആർടിസി മുൻ ക്ലസ്റ്റർ ഓഫിസർ അജി കമറുദ്ദീൻ റാവുത്തറിന് അനുശോചനമർപ്പിച്ചുള്ള  യോഗത്തിലെ പ്രസംഗത്തെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കണ്ടക്ടർ വിജു കെ.നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്ആർടിസി കോട്ടയം യൂണിറ്റിലെ സംയുക്ത തൊഴിലാളി കൂട്ടായ്മ നടത്തിയ സമരത്തിൽ പ്രതിഷേധം ആളിക്കത്തി. സമീപകാലത്ത് മരിച്ച ജീവനക്കാരുടെ ചിത്രങ്ങൾ ഉയർത്തിയായിരുന്നു സമരം.

വലിയ തെറ്റുകളും കള്ളത്തരങ്ങളും കെഎസ്ആർടിസിയിൽ നടക്കുന്നുണ്ട്. അതൊന്നുമല്ല മാനേജ്മെന്റ് ശ്രദ്ധിക്കുന്നത്. ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് സസ്പെൻഷനിലൂടെ ഉണ്ടായത്. എന്താണു മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്, ജീവനക്കാർക്ക് മേൽ സമ്മർദം ഇല്ലെന്നാണോ, ടാർഗറ്റ് ഇല്ലെന്നാണോ. പക്ഷേ ഈ മരണങ്ങളിൽ മുഴുവൻ കെഎസ്ആർടിസി മാനേജ്മെന്റിന് പങ്കുണ്ട്. ഉല്ലാസയാത്രാ പാക്കേജുകൾക്ക് ചുക്കാൻ പിടിച്ച കണ്ടക്ടറാണ് വിജു. ആർക്കും അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ഇല്ല. അദ്ദേഹത്തിനെതിരെ ഉണ്ടായത് പ്രതികാര നടപടിയാണ്; സമരത്തിൽ പ്രസംഗിച്ചവർ പറഞ്ഞു.

തീർന്നില്ല, പറയാനുണ്ട് ഇനിയും

ശമ്പളം കിട്ടുന്നതു വല്ലപ്പോഴുമാണ്. എന്നിട്ടും ജീവനക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ഡ്യൂട്ടി കിട്ടുന്ന സ്ഥലത്തേക്കല്ലേ  പോകാനാവൂ. ടാർഗറ്റ് തികയ്ക്കാനുള്ള സമ്മർദം വരുന്നത് ക്ലസ്റ്റർ ഓഫിസറുടെ മേലാണ്. കെഎസ്ആർടിസി ഇപ്പോൾ പൊന്മുട്ടയിടുന്ന താറാവാണ്. കൂടുതൽ പണത്തിനായി ആ താറാവിനെ കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്.മിക്ക ബസുകൾക്കും 10 വർഷം പഴക്കമുണ്ട്.  ഒന്നോ രണ്ടോ വർഷം മാത്രം പഴക്കമുള്ള കുതിച്ചുപായുന്ന പ്രൈവറ്റ് ബസുകൾക്ക് ഒപ്പം ഈ വണ്ടിയും എത്തിക്കണമെന്നു പറഞ്ഞാൽ, യാത്രക്കാരുടെ സുരക്ഷ  നോക്കേണ്ടേ?. പുതുതായി എത്തുന്ന ബസുകളൊക്കെ സ്വിഫ്റ്റ് എന്ന പേരിൽ സ്വകാര്യ ലോബിക്കു നൽകുകയാണ്.സമർദം പലതരത്തിലാണ്.

കലക്​ഷനാണു പ്രധാന വിഷയം. പല ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകരോട് അത് ആവശ്യപ്പെടാൻ മടിയാണ്. കാരണം ബസ് പോകുന്ന വഴികൾ അവർക്കറിയാം. ചിലപ്പോഴൊക്കെ കിലോമീറ്റർ ടാർഗറ്റ് ഉണ്ടാകും. എത്ര രാത്രിയായാലും കിലോമീറ്റർ തികയ്ക്കാനായി ഓടേണ്ടിവരും. വരുമാനം ലഭിക്കാത്ത റൂട്ടുകളിലെ ജീവനക്കാരുടെ വിവരങ്ങൾ വാട്സാപ് ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിച്ച് അപമാനിക്കും.(ജീവനക്കാരുടെ പ്രതികരണങ്ങളാണ് ഇത്. അവരുടെ പേരു പ്രസിദ്ധീകരിക്കുന്നില്ല. പേരു മാധ്യമങ്ങളിൽ വന്നാൽ പ്രതികാര നടപടി  വരുമെന്ന് അവർ ഭയപ്പെടുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com