കാത്തുനിൽക്കുകയേ വഴിയുള്ളൂ; കാത്തിരിക്കാൻ ഇടമില്ല
Mail This Article
എരുമേലി ∙ പുനലൂർ – മൂവാറ്റുപുഴ റോഡിലെ പൊന്തൻപുഴ ജംക്‌ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രമില്ല. ജനം ബസ് കാത്തുനിൽക്കുന്നത് കടകളുടെ വരാന്തയിൽ. ആലപ്ര, കോട്ടാങ്ങൽ, ചുങ്കപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ മണിമല ഭാഗത്തേക്കും റാന്നി ഭാഗത്തേക്കും എരുമേലി ഭാഗത്തേക്കും പോകുന്നതിനു ബസ് കാത്തുനിൽക്കുന്നത് പൊന്തൻപുഴ കവലയിലാണ്.
പുനലൂർ – മൂവാറ്റുപുഴ പാത നവീകരിച്ചതോടെ ആയിരക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി വരുന്നത്. എന്നാൽ എല്ലാ ജംക്‌ഷനിലും നവീകരണം നടത്തിയ കെഎസ്ടിപി തന്നെ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ച് നൽകുകയാണു ചെയ്യുന്നത്. ജില്ലയിൽ പാത പോകുന്ന എല്ലാ മേഖലകളിലും തന്നെ ജംക്‌ഷനുകളിൽ കെഎസ്ടിപി വിശ്രമ കേന്ദ്രം നിർമിച്ചെങ്കിലും പൊന്തൻപുഴ കവലയിൽ മാത്രം നിർമിച്ചില്ല.മഴക്കാലമായാൽ മഴ നനയാതെ കയറി നിൽക്കാൻ പോലും യാത്രക്കാർക്ക് ഇവിടെ സൗകര്യമില്ല.
പ്ലാച്ചേരിയിൽ കാത്തിരിക്കാം
പൊന്തൻപുഴ കവലയിൽ യാത്രക്കാർ കാത്തിരിപ്പു കേന്ദ്രം ഇല്ലാതെ വഴിയരികിൽ വെയിൽ കൊള്ളുമ്പോൾ 2 കിലോമീറ്റർ അകലെ പ്ലാച്ചേരിയിൽ വിശ്രമകേന്ദ്രത്തിൽ ഇരിക്കാൻ യാത്രക്കാർ ഇല്ലാത്ത സ്ഥിതിയാണ്. റാന്നി എംഎൽഎ പ്രമോദ് നാരായണന്റെയും മുൻ എംഎൽഎ രാജു ഏബ്രഹാമിന്റെയും ഫണ്ട് ഉപയോഗിച്ച് വിശാലമായ കേന്ദ്രങ്ങളാണ് ഒരേ സമയം പൂർത്തിയാക്കിയത്. എന്നാൽ ഈ 2 കേന്ദ്രങ്ങളും കോട്ടയം ഭാഗത്തേക്കായതിനാൽ റാന്നി, എരുമേലി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കു കാര്യമായ ഗുണമില്ലെന്നു പരാതിയുണ്ട്.