ADVERTISEMENT

പാമ്പാടി ∙ ജില്ലയിൽ വനം വകുപ്പ് ലൈസൻസിൽ 33 പേർ പാമ്പ് പിടിക്കാൻ രംഗത്ത്. പാമ്പിനെ പിടികൂടി സുരക്ഷിതമായി മാറ്റാനുള്ള കിറ്റുകൾ കഴിഞ്ഞ ദിവസം വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിതരണം ചെയ്തു. 3 വനിതകളും പാമ്പു പിടിക്കാൻ രംഗത്തുണ്ട്. ഇവർക്ക് പരിശീലനം വനം വകുപ്പ് നൽകിയിരുന്നു. സുരക്ഷിതമായി എങ്ങനെ പാമ്പിനെ പിടികൂടാം, കടി ഏൽക്കാതിരിക്കാനുള്ള മാർഗങ്ങൾ, കടിയേറ്റാൽ ഉടൻ ചെയ്യേണ്ടവ; ഇക്കാര്യങ്ങളിലാണു പരിശീലനം.

സർപ്പയിൽ കയറൂ

മൊബൈൽ ആപ്ലിക്കേഷനായ സർപ്പയിൽ പാമ്പിനെ കണ്ട വിവരം അറിയിച്ചാൽ ഉടൻ ആളെത്തും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ അറിയാത്തവർക്ക് ജില്ല കോഓർഡിനേറ്റർ അഭീഷിനെ ബന്ധപ്പെടാം. ഈ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്. ഏതു സ്ഥലത്തു നിന്നാണോ വിളിക്കുന്നത് ആ പരിധിയിലുള്ള ആളുകളുടെ സേവനം ഉടൻ ലഭ്യമാക്കും. ഇത്തരത്തിൽ ആളെ ലഭ്യമായില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് എത്തും. ഫോൺ: 8943249386

സേവനം സൗജന്യം

വനം വകുപ്പിന്റെ പാമ്പിനെ പിടികൂടുന്ന സേവനം പൂർണമായും സൗജന്യമാണ്. ജനങ്ങളിൽ നിന്നു തുക ഈടാക്കില്ല.

കിറ്റുമായി ടൈസ്

പാമ്പ് പിടുത്ത ലൈസൻസ് ഉള്ളവർക്കു കിറ്റുകൾ നൽകാൻ പദ്ധതിയുമായി വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഉള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വിതരണം. പാമ്പിനെ പിടികൂടാനുള്ള റൗണ്ട് ഹുക്ക്, സി ഹുക്ക്,പിടികൂടിക്കഴിയുമ്പോൾ സുരക്ഷിതമാക്കാനുള്ള പ്രത്യേക ബാഗുകൾ എന്നിവയാണു കിറ്റിൽ.

പിടിച്ച പിടിയാലേ പഠിച്ചു; പാമ്പിനെ പിടിക്കുന്ന വിധം

പാമ്പാടി ∙ എൻസിസി പരിശീലന ക്യാംപിൽ തുടങ്ങിയ സൗഹൃദം കൂട്ടുകാരികളെ പാമ്പു പിടുത്തക്കാരാക്കി. കുറിച്ചി നീലംപേരൂർ ഗായത്രി നിവാസിൽ ജി.ഭദ്രയും (22) പൊൻകുന്നം കാരപ്ലാക്കൽ കെ.ബി.അമിഷയും (22) വനംവകുപ്പിന്റെ പരിശീലനം നേടിയവരാണ്. ഭദ്ര കോട്ടയം സിഎംഎസ് കോളജിൽ നിന്നു ഫിസിക്സ് ബിരുദവും അമിഷ വാഴൂർ എസ്‌വിആർ എൻഎസ്എസ് കോളജിൽ നിന്നു കെമിസ്ട്രി ബിരുദവും പൂർത്തിയാക്കിയിരുന്നു.

എൻസിസി ക്യാംപിൽ നിന്നാണ് ഇവരുടെ ഉറ്റ സൗഹൃദത്തിനു തുടക്കം. ഇരുവരും സാഹസികത ഇഷ്ടപ്പെടുന്നവർ. ഭദ്രയ്ക്ക് സൈന്യത്തിൽ ചേരാനായിരുന്നു താൽപര്യം. പക്ഷേ ഉയരക്കുറവ് പ്രശ്നമായി. പിഎസ്​സി ഉൾപ്പെടെ പരീക്ഷാ പരിശീലന ക്ലാസുകളിലും ഇവർ ഒന്നിച്ചായിരുന്നു.ഇതിനിടെയാണു പാമ്പുപിടിത്ത പരിശീലനത്തിന് ചേർന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നല്ല പിന്തുണ നൽകി. ആദ്യഘട്ടത്തിൽ പരിചയസമ്പന്നർക്കൊപ്പം പാമ്പിനെ പിടികൂടാനാണ് ഇവരുടെ തീരുമാനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com