ADVERTISEMENT

കാണക്കാരി ∙ പണം അടച്ചു ബട്ടൺ അമർത്തിയാൽ ഇനി എടിഎം വഴി ശുദ്ധമായ പാൽ ലഭിക്കും. കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ ആണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2022–23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മിൽക്ക് എടിഎം സ്ഥാപിച്ചത്. ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ അനുവദിച്ച ഫണ്ടും ക്ഷീരസംഘം ഫണ്ടും വിനിയോഗിച്ചാണ് ശുദ്ധമായ പാൽ ഉപഭോക്താക്കൾക്കു നൽകാൻ പുത്തൻ സംവിധാനം ഒരുക്കിയത്. മിൽക്ക് എടിഎം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്റെ പദ്ധതി വിഹിതവും കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘവും സംയുക്തമായാണ് മിൽക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്. ക്ഷീരകർഷകർ സൊസൈറ്റിയിൽ അളക്കുന്ന പാൽ ഗുണനിലവാര പരിശോധനകൾ നടത്തി ശീതീകരിച്ചു സംഭരിച്ചു ഉപഭോക്താക്കൾക്ക് 24 മണിക്കൂർ ലഭ്യമാക്കും.

റീ ചാർജ് കൂപ്പൺ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ നിർവഹിച്ചു. സംഘത്തിൽ കൂടുതൽ പാൽ അളന്ന കർഷകരെ ജില്ല പഞ്ചായത്തംഗം നിർമല ജിമ്മിയും വനിതാ കർഷകരെ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്കും പട്ടികജാതി വിഭാഗം കർഷകരെ വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കലും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.സി.കുര്യൻ, അംഗം രാജു ജോൺ ചിറ്റേത്ത്, കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് പി. യു. മാത്യു, മാഞ്ഞൂർ ക്ഷീര വികസന ഓഫിസർ ബി.സിബിമോൻ,പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘം 1977ലാണ് ആരംഭിച്ചത്.4 ഉപകേന്ദ്രങ്ങൾ വഴി ദിവസവും 1400 ലീറ്റർ പാൽ സംഭരിക്കുന്നു.

മിൽക്ക് എടിഎം പ്രത്യേകതകൾ

24 മണിക്കൂറും മിൽക്ക് എടിഎം പ്രവർത്തിക്കും 72 മണിക്കൂർ വരെ പാൽ കേടു കൂടാതെ സൂക്ഷിക്കാം. 300ലീറ്റർ സംഭരണശേഷി. പാൽപ്പൊടി ചേർക്കാത്ത, കൊഴുപ്പ് നീക്കം ചെയ്യാത്ത പാൽ ആണ് നൽകുന്നത്.10 രൂപ മുതലുള്ള നോട്ടുകൾ ഉപയോഗിച്ചു പാൽ ശേഖരിക്കാം, പാൽ സംഭരിക്കുന്ന ടാങ്ക് ,പണം ശേഖരിക്കുന്ന സംവിധാനം,കറൻസി ഡിറ്റക്ടർ, കംപ്രസർ,ശുചീകരണ സംവിധാനം എന്നിവ ഇതിന്റെ ഭാഗമാണ്. ശുദ്ധമായ പാൽ വേഗത്തിൽ ലഭിക്കുന്നത് മാത്രമല്ല പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കുന്നതിനും സാധിക്കുന്നു.പാൽ ശേഖരിക്കുന്ന പാത്രം ആദ്യം യഥാസ്ഥാനത്തു വയ്ക്കണം.

തുടർന്ന് പണം നൽകണം.സംഘത്തിൽ നിന്ന് നൽകുന്ന സ്മാർട്ട് കാർഡ് ഉപയോഗിച്ചോ ക്യുആർ കോഡ് സ്കാൻ ചെയ്തോ പണം ഉപയോഗിച്ചോ പാൽ ശേഖരിക്കാം.10 രൂപ മുതലുള്ള കറൻസി നോട്ടുകളും ഉപയോഗിക്കാം. കൊണ്ടുവരുന്ന പാത്രത്തിൽ ഉൾക്കൊള്ളാവുന്ന പാലിനു മാത്രം പൈസ നൽകാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പാത്രം കവിഞ്ഞു പാൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com