കുമാരനല്ലൂർ ∙ കെട്ടിട നികുതി അടയ്ക്കാൻ വീട്ടമ്മ ഓഫിസ് കയറിയിറങ്ങിയത് 4 തവണ. ഫയൽ കണ്ടെത്താൻ പ്രയാസമാണന്ന് ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞപ്പോൾ വീട്ടമ്മ ഫയൽ തപ്പിയെടുത്ത് നികുതി അടച്ചു.നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിലാണ് സംഭവം. നികുതി അടയ്ക്കാൻ ആദ്യം 2 തവണ എത്തിയപ്പോൾ നമ്പർ കാണുന്നില്ലെന്ന് പറഞ്ഞാണ് മടക്കിയയച്ചത്.
കംപ്യൂട്ടർവൽക്കരണത്തിന്റെ ഭാഗമായി ഒഴിവായി പോയതാകാമെന്നും റജിസ്റ്ററിൽ നോക്കിയെടുക്കണമെന്നും പിറ്റേന്ന് എത്താനുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ മൂന്നാം ദിനവും ചെന്നപ്പോൾ അവസ്ഥ പഴയതു തന്നെ, ഒടുവിൽ നാലാം തവണയും ഓഫിസ് നട കയറി മടുത്ത വീട്ടമ്മ ഉദ്യോഗസ്ഥന്റെ അനുവാദത്തോടെ പഴയ റജിസ്റ്ററിൽ നിന്ന് കെട്ടിട നമ്പർ കണ്ടുപിടിച്ച് നികുതി അടച്ചു.
തിരക്കേറെ
മാർച്ച് 31ന് മുൻപായി പിഴത്തുക കൂടാതെ നികുതി അടയ്ക്കാവുന്നതോടെ വലിയ തിരക്കാണ് നഗരസഭ കാര്യാലയങ്ങളിൽ. കുമാരനല്ലൂർ സോണൽ ഓഫിസിൽ നികുതി അടയ്ക്കാനെത്തുന്നവരുടെ നീണ്ട നിരയാണ്.രേഖകൾ പരിശോധിച്ചെടുക്കേണ്ടതിനാൽ നിരയുടെ നീളം വീണ്ടും കൂടും. മുതിർന്ന പൗരൻമാർക്ക് പ്രത്യേക നിരയോ ഇരിപ്പിടങ്ങളോ ഇല്ല. കാഷ് കൗണ്ടറുകളിൽ വേണ്ടത്ര ജീവനക്കാരുമില്ല. പലപ്പോഴും നികുതി അടയ്ക്കുന്ന അവസാന സമയങ്ങളിൽ തർക്കം പതിവാണ്.