മോഷണസംഘം നഗരത്തിൽ;നാഗമ്പടത്തെ വീട്ടിൽ മോഷണശ്രമം
Mail This Article
കോട്ടയം ∙ നാഗമ്പടത്തെ വീട്ടിൽ കഴിഞ്ഞ ദിവസം 2 തവണ മോഷണ ശ്രമം. വടിവാൾ, കോടാലി ഉൾപ്പെടെ മാരകായുധങ്ങളുമായാണു സംഘം എത്തിയതെന്നു വീട്ടുകാർ പറഞ്ഞു. 2 പുരുഷന്മാരും 2 സ്ത്രീകളും ഒരു നായയുമാണ് സംഘത്തിലെന്നാണ് വീട്ടുകാർ പറയുന്നത്. ശാസ്ത്രി റോഡിൽ നിന്നു നാഗമ്പടത്തേക്കുള്ള ഇടവഴിയോരത്താണ് ഈ വീട്. ഇവിടെ രാത്രിയിൽ 2 തവണ സംഘം എത്തി. രാത്രി 10.45 നാണ് ആദ്യം എത്തിയത്. കതകിനു മുട്ടുന്ന ശബ്ദം കേട്ട് ആരാണെന്നു വീട്ടുകാർ ചോദിച്ചെങ്കിലും മറുപടി ഇല്ലായിരുന്നു. മുട്ടൽ തുടർന്നതോടെ വീട്ടിലെ എല്ലാ ലൈറ്റുകളും വീട്ടുകാർ തെളിച്ചു.
അയൽ വീടുകളിൽ ഫോൺ ചെയ്ത് പുറത്തെ ലൈറ്റുകൾ തെളിക്കാൻ നിർദേശിച്ചു. ഇതോടെ മോഷണ സംഘം കടന്നു. വീട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. അർധരാത്രിയോടെ സംഘം വീണ്ടും എത്തി. വാതിലിനു മുട്ടി.
ഈ സമയവും വീട്ടുകാർ ഉണർന്നു ലൈറ്റുകൾ തെളിച്ചതോടെ മോഷ്ടാക്കൾ ഓടി. വീണ്ടും പൊലീസ് എത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ലെന്നു സമീപവാസികൾ പറഞ്ഞു.ഏറെ തിരക്കുള്ള റോഡ് ഒഴിവാക്കി ഇവിടെ പാർക്കിനു പിന്നിൽ കൂടിയുള്ള നടപ്പാതയിലൂടെയാണ് മോഷണ സംഘം എത്തിയത്. തിരികെക്കടന്നതും ഇതു വഴിയാണ്.
കുര്യൻ ഉതുപ്പ് റോഡിൽ കലുങ്കിന്റെയും ഓടയുടെയും പണി നടക്കുന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതുമൂലം സന്ധ്യ കഴിഞ്ഞാൽ റോഡും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാണെന്നു നാട്ടുകാർക്ക് പരാതിയുണ്ട്.മോഷ്ടാക്കൾ ഓടുന്നത് കണ്ടുവെന്നു വീട്ടുകാർ പൊലീസിനു വിവരം നൽകി.
എന്നാൽ പരാതികളൊന്നും ലഭിച്ചില്ലെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു. രാത്രിയിലെ പട്രോളിങ് സംഘമാകാം വിവരം കിട്ടിയപ്പോൾ അന്വേഷണത്തിനു പോയത്. വീടുകളിൽ കവർച്ച നടക്കാത്തതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. പ്രഫഷനൽ മോഷണ സംഘമാണോയെന്ന് അന്വേഷണത്തിലൂടെ പറയാനാകൂ. രാത്രികാല പരിശോധന ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.