കോട്ടയം∙ ജി 20 ഷെർപ്പ സമ്മേളനത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഒരുക്കിയതിന് സംസ്ഥാന സർക്കാരിനെ പ്രത്യേകം അഭിനന്ദിച്ച് ഇന്ത്യയുടെ ഷെർപ്പ അമിതാഭ് കാന്ത്. അതിവേഗത്തിലാണ് കെടിഡിസിയിലെ പ്രധാന കൺവൻഷൻ സെന്റർ പണിതതെന്നും ഇതു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വളരെപ്പെട്ടെന്ന് വികസിപ്പിച്ച് പൂർണ പിന്തുണയാണു നൽകിയത്. ഉപസമ്മേളനങ്ങളും പ്രദർശനവും ഉഭയകക്ഷി ചർച്ചകളുമെല്ലാം ഭംഗിയായി നടന്നു. ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ കുതിപ്പ് ലോകത്തിനു വെളിപ്പെടുത്താൻ പ്രദർശനത്തിലൂടെ സാധിച്ചു.
ആധാർ, കോവിൻ, യുപിഐ, ഡിജി ലോക്കർ തുടങ്ങിയവ ഇന്ത്യൻ ഡിജിറ്റൽ ശക്തിയുടെ ഉദാഹരണങ്ങളാണ്. ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമല്ലാത്ത 400 കോടി ആളുകൾ ലോകത്തുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത 200 കോടി ആളുകളുമുണ്ട്. ഇവരെ സഹായിക്കാൻ ഇന്ത്യ ഒരുക്കമാണ്. സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള നടപടികളാണ് സമ്മേളനത്തിൽ ചർച്ചയായത്. ഹരിത വികസന സാധ്യകതളിലൂടെ ലോകത്തിന്റെ പല പ്രശ്നങ്ങളും ക്രിയാത്മകമായി കൈകാര്യം ചെയ്യാൻ സാധിക്കും.
സെപ്റ്റംബറിൽ നടക്കുന്ന ഉച്ചകോടിയിലൂടെ ഈ മേഖലയിലെല്ലാം എന്തു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നാണു ചർച്ച. ഇതേസമയം ഇന്ത്യയിലെ ഏഴു നഗരങ്ങളിലും ഇതേ രീതിയിൽ സമ്മേളനങ്ങൾ നടക്കുന്നുണ്ട്. റഷ്യ-യുക്രയ്ൻ വിഷയം ചർച്ച ചെയ്യുമ്പോൾ തന്നെ ലോകത്ത് ഏറി വരുന്ന പട്ടിണിയും തൊഴിൽ നഷ്ടവും ചർച്ചയാകണമെന്നും അദ്ദേഹം പറഞ്ഞു.ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി സെക്രട്ടറി അപൂർവ ചന്ദ്രയും പങ്കെടുത്തു.