വൈക്കം ∙ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ തലയോലപ്പറമ്പിൽ വന്നിറങ്ങിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, പി.പി.സിബിച്ചൻ, വി.ടി.ജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തലയോലപ്പറമ്പിൽ നിന്നും ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മല്ലികാർജുൻ ഖർഗയെ വൈക്കത്തേക്ക് സ്വീകരിച്ചത്.
തലയോലപ്പറമ്പിൽ ഹെലികോപ്റ്റർ ഇറങ്ങുന്നത് രണ്ടാം തവണ. തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം ബഷീർ സ്മാരക സ്കൂൾ മൈതാനിയിൽ ആദ്യമായി ഹെലികോപ്റ്ററിൽ വന്നിറങ്ങിയത് രാജീവ് ഗാന്ധിയാണ്. 1987 മാർച്ച് 17ന് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥമാണ് രാജീവ് ഗാന്ധി എത്തിയത്. തലയോലപ്പറമ്പിൽ നിന്നും റോഡു മാർഗമാണ് വൈക്കത്തെ സമ്മേളന വേദിയിലേക്ക് അന്ന് രാജീവ് ഗാന്ധി എത്തിയത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡിന്റെ ഇരു വശങ്ങളിലും വേലിക്കെട്ടുകൾ സ്ഥാപിച്ചിരുന്നത് ഇന്നും മറക്കാത്ത ഓർമകളാണെന്നുനാട്ടുകാർ പറഞ്ഞു. രാജീവ് ഗാന്ധി എത്തിയതിന്റെ ഓർമകൾ പുതു തലമുറയ്ക്കു പകരുന്നതിനായി തലയോലപ്പറമ്പ് സ്കൂൾ മൈതാനത്തിനു സമീപം രാജീവ് ഗാന്ധിയുടെ സ്മാരകവും ഒരുക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി എത്തി 36വർഷങ്ങൾക്കു ശേഷമാണ് ഇവിടെ മറ്റൊരു ഹെലികോപ്റ്റർ ഇറങ്ങുന്നത്.