ADVERTISEMENT

പാമ്പാടി ∙ ഏപ്രിൽ ‘ഫൂൾ’ ഇപ്പോൾ ട്രോളന്മാരുടെ കൈകളിലാണ്. സമൂഹമാധ്യമങ്ങളിൽ ലോക വിഡ്ഢി ദിനാഘോഷം തക‍ൃതി. പണ്ടത്തെപ്പോലെ ഫോൺ വിളിച്ചുള്ള കബളിപ്പിക്കൽ കുറഞ്ഞതായാണ് സൂചന. മുൻപൊക്കെ ഫയർ സ്റ്റേഷനിലേക്കു പോലും വ്യാജ ഫോൺ വിളി നടത്തി പറ്റിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ചെയ്താൽ പിടികൂടാൻ എളുപ്പമായതു കൊണ്ടു ഫോൺ വിളിച്ചുള്ള കബളിപ്പിക്കൽ ഇല്ലാതായി. ഇന്നത്തെ ദിനം ഹാപ്പി ബർത്ത് ഡേ അറിയിച്ചുള്ള ട്രോളാണ് മുൻപന്തിയിൽ.

എല്ലാ ഏപ്രിൽ ഒന്നിനും ഗവ.ചീഫ് വിപ് എൻ.ജയരാജിന്റെ മനസ്സിൽ ഓടിയെത്തുന്ന ഒരു സംഭവമുണ്ട്. ഒരു ദിവസം രാവിലെ ജയരാജ് കറുകച്ചാലുള്ള പരിചയക്കാരന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്കു വിളിച്ചു. കാണാതെ അറിയാവുന്ന ഫോൺ നമ്പർ ആണ്. ഫോണെടുത്തത് ഒരു സ്ത്രീയാണ് എടുത്തത്.  പതിവുപോലെ ‘ജയരാജനാണേ’ എന്ന് അഭിവാദ്യം ചെയ്തു. (ജയരാജൻ എന്നാണ് ജയരാജ് തന്റെ പേരു പറയാറ്.)  മറുതലയ്ക്കൽ നിന്നു കേട്ടത് ഒരു സ്ത്രീയുടെ പൊട്ടിത്തെറി: ‘കുറെ നാൾ ആയല്ലോ പറ്റിക്കാൻ തുടങ്ങിയിട്ട്.

സൗകര്യമുണ്ടെങ്കിൽ വന്നാൽ മതി. ഇല്ലെങ്കിൽ ഞാൻ മറ്റാരെയെങ്കിലും വിളിച്ച് തേങ്ങയിടീച്ചോളാം.’ എംഎൽഎ ഒന്നു പരിഭ്രമിച്ചു. കലണ്ടറിൽ നോക്കിയപ്പോൾ അന്ന് ഏപ്രിൽ ഒന്നാണ്. ആരെങ്കിലും പറ്റിക്കുന്നതാണെന്നു കരുതി അവരോട് വളരെ സാവധാനം വ്യക്തമായി പറഞ്ഞു: ‘ഇത് എംഎ‍ൽഎ ജയരാജനാണ് സംസാരിക്കുന്നത്. ഇതോടെ സംഭവത്തിനു ക്ലൈമാക്സായി. വീട്ടമ്മ സോറി പറഞ്ഞു.

അവരുടെ വീട്ടിൽ തേങ്ങ ഇടാൻ വരാറുള്ള ആളുടെ പേരും എംഎൽഎയുടെ പേരും ഒന്നാണ്. കുറെ ദിവസങ്ങളായി ആൾ വരാമെന്നു പറഞ്ഞ് വീട്ടമ്മയെ പറ്റിക്കുന്നു. രാവിലെ ജയരാജൻ എന്നു കേട്ടതോടെ ദേഷ്യം വന്നതാണ്. അതോടെ ഡയൽ ചെയ്ത നമ്പർ എംഎൽഎ ഒന്നു കൂടി നോക്കി. ഓർമയിൽ നിന്ന് നമ്പർ കണ്ടെത്തി ‍‍ഡയൽ ചെയ്തപ്പോൾ ഒരു നമ്പർ മാറിപ്പോയതാണ്. ഇന്നും ഏപ്രിൽ ഫൂൾ ദിനം വരുമ്പോൾ അന്നത്തെ അബദ്ധം ഓർത്തു ചിരിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com