പ്രിയപ്പെട്ട മുഖ്യമന്ത്രി അറിയാൻ; കൊച്ചുമക്കളെ സ്കൂളിൽ വിടണം, ക്ഷേമപെൻഷൻ തരണം
Mail This Article
തലയോലപ്പറമ്പ് ∙ ‘ചെറുമക്കൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകണം, ഞങ്ങൾക്ക് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ അടിയന്തരമായി വേണം’. വരിക്കാംകുന്ന് സ്വദേശി 65കാരനായ കരോട്ടെ പോഴവേലിൽ കെ.വി.തങ്കമണി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ വരികളാണിവ. സ്കൂൾ തുറക്കാനായി ഒരുക്കങ്ങൾ നടക്കുകയാണ്. പുത്തൻ ബാഗുകളും നോട്ട്ബുക്കുകളും കുടയും കുട്ടികൾക്ക് വാങ്ങി നൽകണമെന്ന് ചൂണ്ടിക്കാണിച്ചാണ് തങ്കമണി കത്തെഴുതിയത്.
വെള്ളൂർ പഞ്ചായത്തിൽ ക്ഷേമ പെൻഷൻ വാങ്ങുന്ന ഭൂരിഭാഗം പേരും പിന്നാക്ക വിഭാഗക്കാരാണ്. കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ സെറ്റിൽമെന്റ് കോളനികളിൽ ഒന്ന് സ്ഥിതി ചെയ്യുന്നതും വെള്ളൂരിലെ ഇറുമ്പയത്താണ്. രോഗികളും വയോധികരുമായ ഇവർക്കു മുടങ്ങാതെ ലഭിച്ചിരുന്ന ക്ഷേമപെൻഷൻ തുക വലിയ ആശ്വാസമായിരുന്നു.
കൃത്യമായി എല്ലാ മാസവും 27ന് ക്ഷേമ പെൻഷൻ നൽകിയിരുന്ന സാഹചര്യത്തിൽ നിന്ന് 4 മാസം കൂടുമ്പോഴോ വിശേഷ ദിവസങ്ങൾ എത്തുമ്പോഴോ എന്ന രീതിയിലേക്ക് പെൻഷൻ വിതരണം മാറിയതാണ് തങ്കമണിയെ കത്തെഴുതാൻ പ്രേരണ നൽകിയത്. കത്തിന്റെ പകർപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, സി.കെ.ആശ എംഎൽഎ എന്നിവർക്കും അയച്ചു.