എംസിറോഡിൽ ആംബുലൻസും 3 കാറുകളും കൂട്ടിയിടിച്ചു
Mail This Article
ഏറ്റുമാനൂർ∙ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസും 3 കാറുകളും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല. 20 മിനിറ്റിനു ശേഷം മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പിറവം സ്വദേശിനി അന്നക്കുട്ടിയുമായി (65) കോട്ടയം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ട ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ 11നു എംസി റോഡിൽ പാറോലിക്കൽ ജംക്‌ഷനു സമീപത്തായിരുന്നു അപകടം. പിറവം താലൂക്ക് ആശുപത്രിയിൽ നിന്നാണ് അന്നക്കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയത്.
പാറോലിക്കൽ ജംക്‌ഷനിൽ വച്ച് തെറ്റായി ദിശയിലൂടെ വന്ന കാർ ആംബുലൻസ് വരുന്നത് കണ്ട് ഭയന്ന് ബ്രേക്കിടുകയായിരുന്നു. ഇതാണ് അപകടത്തിനു കാരണമെന്ന് ആംബുലൻസ് ഡ്രൈവർ അമൽ പറയുന്നു. കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു സ്വിഫ്റ്റ് കാറിന്റെ പിന്നിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് അപകടത്തിന് കാരണമായ കാർ മറ്റൊരു കാറിലും ഇടിച്ചു കയറി. നാല് വാഹനങ്ങൾ നിരനിരയായി അപകടത്തിൽ പെട്ടതോടെ എംസി റോഡിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. നാട്ടുകാരും വ്യാപാരികളും ഏറ്റുമാനൂർ പൊലീസും ചേർന്ന് ഒരു മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.