ഫിലിപ്പിന്റെ വീട്ടുമുറ്റം വാഹനങ്ങൾക്ക് മറിയാനുള്ള ഇടമാണോ?
Mail This Article
കറുകച്ചാൽ ∙ മല്ലപ്പള്ളി റോഡിൽ അപായപ്പടിയിൽ തെക്കേക്കുറ്റ് ഫിലിപ്പിന്റെ വീടിന്റെ മുറ്റത്തേക്കു ഒൻപതാം തവണയും വണ്ടി മറിഞ്ഞു. വീട് വിട്ടു പോകേണ്ട അവസ്ഥയിലെന്നു ടി.ഇ.ഫിലിപ് പറയുന്നു. വിവിധ അപകടങ്ങളിലായി 20ൽ ഏറെ പേർക്ക് ഇവിടെ ഉണ്ടായ പരുക്കേറ്റിട്ടുണ്ട്.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കുന്നന്താനം സ്വദേശി ജോബിയും കുടുംബവും സഞ്ചരിച്ച കാറാണ് ഇവരുടെ വീട്ടുമുറ്റത്തേക്കു മറിഞ്ഞത്. സാരമായി പരുക്കേറ്റ ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുകച്ചാലിൽ നിന്നും കുന്നന്താനത്തേക്കു പോകുകയായിരുന്നു ഇവരുടെ കാർ നിയന്ത്രണം വിട്ടു 10 അടി താഴ്ചയിലുള്ള ഫിലിപ്പിന്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
ഒരേ സ്ഥലത്ത് തുടർച്ചയായി അപകടത്തിന് കാരണം റോഡ് നിർമാണത്തിന്റെ അപാകതയും സുരക്ഷ സംവിധാനങ്ങളുടെ അപര്യാപ്തയും എന്നാണ് പ്രദേശവാസികൾ പറയുന്നത്. നിരപ്പും ചരിവുള്ള പ്രദേശത്ത് നിയന്ത്രണം വിട്ട് വാഹനങ്ങൾ മറിയുന്നതാണു അപകടങ്ങൾക്ക് കാരണം. മുൻപും പലവട്ടം അപകടം ഉണ്ടായപ്പോൾ വീട്ടുകാർ പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരമറിയിച്ചിരുന്നു. സംഭവത്തിൽ റോഡ് സുരക്ഷ അതോറിറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടുകാർ.