സമീപത്തു കൂട്ടിയിട്ട മണ്ണും ചരലും റോഡിലേക്ക്; മുട്ടമ്പലം ലവൽക്രോസിൽ അപകടഭീഷണി
Mail This Article
കോട്ടയം ∙ അടച്ചിട്ടിരിക്കുന്ന മുട്ടമ്പലം ലവൽക്രോസിൽ മണ്ണുകൂട്ടിയിട്ടിരിക്കുന്നതു ദുരിതമാകുന്നു. റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി മുട്ടമ്പലത്ത് അടിപ്പാത നിർമിച്ചതോടെ ലവൽ ക്രോസ് റെയിൽവേ ഇരുമ്പു ഗർഡറുകൾ വച്ചു അടച്ചു. റോഡ് പൊളിച്ചതിന്റെ മണ്ണും മെറ്റലും ഇവിടെ കൂട്ടിയിടുകയും ചെയ്തു. മഴ പെയ്തതോടെ ഇതു റോഡിലേക്ക് ഒലിച്ചിറങ്ങി. അടിപ്പാതയിൽ കോൺക്രീറ്റ് റോഡാണ്. ഇതിൽ ചരൽ പരക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയേറെയാണ്.
റെയിൽവേ ലൈനിലേക്കു വാഹനങ്ങൾ എത്താതിരിക്കാൻ ട്രെഞ്ച് നിർമിക്കുന്നതിന്റെ ഭാഗമായാണു റോഡ് പൊളിച്ചതെന്നാണു വിവരം. അതേസമയം മണ്ണു കൂട്ടിയിട്ടതുകൊണ്ടു പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരിശോധിക്കുമെന്നും റെയിൽവേ അറിയിച്ചു. കോട്ടയം നഗരത്തിലെ പ്രധാന ഇടറോഡാണു കഞ്ഞിക്കുഴി– മുട്ടമ്പലം– ഈരയിൽക്കടവ് പാത.