റോഡ് ക്യാമറകൾ കൺതുറന്നു; കൺട്രോൾ റൂമിൽ ആൾക്ഷാമം
Mail This Article
കറുകച്ചാൽ ∙ ഗതാഗത ലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ സജീവമായി. നിയമ ലംഘനം അറിയിച്ചുള്ള എസ്എംഎസുകൾ അയച്ചുതുടങ്ങി. വാഹന ഉടമകൾക്കു പ്രിന്റ് ആയി അറിയിപ്പ് അയയ്ക്കുന്നത് ഇന്ന് ആരംഭിക്കും. പിഴ ഈടാക്കി തുടങ്ങിയതോടെ ജില്ലയിലെ കൺട്രോൾ റൂമായ തെള്ളകത്തെ മോട്ടർ വാഹന വകുപ്പ് ഓഫിസിലും തിരക്കിട്ട ജോലിയായി. രാവിലെ 9 മുതൽ കൺട്രോൾ റൂമിൽ പടങ്ങൾ എത്തിത്തുടങ്ങി. തിരുവനന്തപുരത്തെ പ്രധാന സെർവറിൽ ലഭിക്കുന്ന പടങ്ങൾ തരംതിരിച്ചാണു ജില്ലകളിലെ കൺട്രോൾ റൂമിൽ എത്തുന്നത്.
ജിവനക്കാർ കുറവാണ്
തെള്ളകത്തെ കൺട്രോൾ റൂമിൽ കെൽട്രോണിന്റെ 4 ജീവനക്കാരാണുള്ളത്. 7 പേരാണ് ഇവിടെ വേണ്ടത്. ബാക്കിയുള്ളവർ അടുത്ത ദിവസം എത്തുമെന്ന് അധികൃതർ പറയുന്നു.
ഡാഷ് ബോർഡ് ശരിയാകാനുണ്ട്
ക്യാമറയിൽ പതിയുന്ന പടങ്ങളുടെ വിശദ വിവരം ലഭിക്കാനുള്ള ഡാഷ് ബോർഡ് കൺട്രോൾ റൂമിൽ ലഭ്യമായിട്ടില്ല. ഇന്റഗ്രേറ്റഡ് പഴ്സനൽ മാനേജ്മെന്റ് സിസ്റ്റം (ഐപിഎംഎസ്) സംവിധാനം കൺട്രോൾ ഓഫിസുകളിൽ ലഭ്യമായിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇവ ലഭ്യമാകുമെന്ന് എൻഫോഴ്സ്മെന്റ് ആർടി ഓഫിസ് അധികൃതർ പറഞ്ഞു. ളായിക്കാട് പാലത്തിലെ ഒരു ക്യാമറ ഒഴികെ 43 ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. ളായിക്കാട് പാലത്തിലെ ക്യാമറ വാഹനം ഇടിച്ചു തകർന്നിരുന്നു.