വ്യാപാരികളുടെ മാർച്ച് ഇന്ന്; മൂവായിരം പേർ പങ്കെടുക്കുമെന്നു ഭാരവാഹികൾ
Mail This Article
കോട്ടയം ∙ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഇന്ന് മാർച്ചും ധർണയും നടത്തും. വർധിപ്പിച്ച നികുതികൾ പിൻവലിക്കുക, അനാവശ്യ പരിശോധന വഴി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
മൂവായിരം പേർ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
10നു കോട്ടയം എംഎൽ റോഡിലെ വ്യാപാര ഭവനിൽ ആരംഭിക്കുന്ന മാർച്ച് കലക്ടറേറ്റിനു മുൻപിൽ സമാപിക്കും. ധർണ ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി ഉദ്ഘാടനം ചെയ്യും.പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥരെത്തി വൻതുക പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാണു പ്രധാന ആവശ്യം. തദ്ദേശ സ്ഥാപനങ്ങളിൽ ലൈസൻസ് പുതുക്കുന്നതിന്റെ പിഴ വളരെയധികം വർധിപ്പിച്ചു.ജിഎസ്ടി പരിശോധനയുടെ പേരിലും വൻ തുകയാണു പിഴയായി ഈടാക്കുന്നതെന്നും വ്യാപാര മേഖലയെ തകർക്കുന്ന നടപടികളാണ് ഇതെന്നും ഭാരവാഹികൾ പറഞ്ഞു.
''കടകൾ അടച്ചിടാതെ ജില്ലയിലെ യൂണിറ്റുകളിൽ നിന്നു പ്രതിനിധികളാണു സമരത്തിൽ പങ്കെടുക്കുന്നത്.''
എം.കെ.തോമസുകുട്ടി (ജില്ലാ പ്രസിഡന്റ്)
''കെട്ടിട നികുതി വർധിച്ചതോടെ വാടകയും വർധിച്ചു. ഉടമ വാടക അടച്ചില്ലെങ്കിൽ വ്യാപാരിക്കു ലൈസൻസ് പുതുക്കി കിട്ടില്ല.''
എ.കെ.എൻ.പണിക്കർ (ജില്ലാ ജനറൽ സെക്രട്ടറി)