ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പ്: പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ യോഗം
Mail This Article
എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പിനെപ്പറ്റി പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ യോഗം ചേരും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ 11ന് ഉച്ചയ്ക്ക് 12നു ചെമ്പകത്തുങ്കൽ സ്റ്റേഡിയം ഹാളിലാണു യോഗം.
വിമാനത്താവള നിർമാണത്തിനായി എസ്റ്റേറ്റിനു പുറത്ത് 307 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ചിലർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ അഭിപ്രായം കൂടി കേൾക്കുന്നതിനു യോഗം വിളിച്ചത്. നിർദിഷ്ട വിമാനത്താവളത്തിന്റെ ഘടനയും രൂപരേഖയും ജനങ്ങളെ അറിയിക്കുമെന്നും ആവശ്യമായ ഭൂമി മാത്രമേ ഏറ്റെടുക്കുകയുള്ളുവെന്ന് ഉറപ്പുവരുത്തുമെന്നും എംഎൽഎ അറിയിച്ചു.
ഹിയറിങ് 12നും 13നും
സ്ഥലമേറ്റെടുപ്പ് ബാധിക്കുന്ന 300 കുടുംബങ്ങളെ കേൾക്കുന്നതിനു വേണ്ടി 12ന് എരുമേലി റോട്ടറി ഹാളിലും 13നു മുക്കട കമ്യൂണിറ്റി ഹാളിലും പബ്ലിക് ഹിയറിങ് നടത്തും. ജനങ്ങളുടെ ഭാഗംകൂടി കേട്ടതിനു ശേഷമാകും സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഈ റിപ്പോർട്ട് പൂർണമല്ലെന്നും നടപടികൾ സുതാര്യമല്ലെന്നും സ്ഥലം നഷ്ടപ്പെടുന്നവർക്ക് ആക്ഷേപമുണ്ട്.
English Summary: Sabarimala airport land acquisition: Meeting to resolve local residents' concerns