ദീർഘദൂര അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് ജനറൽ ആശുപത്രിക്ക് സമീപം സ്റ്റോപ്പ്
Mail This Article
പാലാ ∙ ദീർഘദൂര അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ 12 മുതൽ ജനറൽ ആശുപത്രിക്കു സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നു യാത്രക്കാരെ കയറ്റണമെന്ന് നഗരസഭാധ്യക്ഷ ജോസിൻ ബിനോ അറിയിച്ചു. പിന്നീട് കിഴതടിയൂർ സമാന്തര റോഡിലേക്ക് മാറ്റാനാണ് തീരുമാനമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.സമാന്തര റോഡിൽ ബസ് ബേയും ശുചിമുറി സൗകര്യവും സ്ഥാപിക്കുന്നതു വരെ നഗരസഭാ ലൈബ്രറിയുടെ എതിർവശത്തെ ബസ് സ്റ്റോപ്പിൽ താൽക്കാലിക സൗകര്യം അനുവദിക്കും. പരമാവധി 15 മിനിറ്റ് സമയം പാർക്ക് ചെയ്യാം. കൂടുതൽ സമയം പാർക്ക് ചെയ്യേണ്ട ബസുകൾ സമാന്തര റോഡിൽ പാർക്ക് ചെയ്യണം.
പൊൻകുന്നം ഭാഗത്തു നിന്ന് വരുന്ന ദീർഘദൂര സ്വകാര്യ ബസുകൾ പന്ത്രണ്ടാം മൈലിൽ നിന്നു തിരിഞ്ഞ് കടപ്പാട്ടൂർ വഴി ബസ് സ്റ്റോപ്പിൽ എത്തി ആളെ കയറ്റുകയോ കിഴതടിയൂർ സമാന്തര റോഡിൽ നിന്നു യാത്രക്കാരെ കയറ്റുകയോ ചെയ്യണം. സമാന്തര റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലെന്ന യാത്രക്കാരുടെ പരാതി പരിഗണിച്ചാണ് താൽക്കാലിക സംവിധാനം ക്രമീകരിക്കുന്നതെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. ആശുപത്രി ജംക്‌ഷനു താഴെ ദീർഘദൂര സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി ഏറെ നേരം നിർത്തുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. ഈ മേഖലയിലെ വ്യാപാരത്തെയും ആശുപത്രിയിൽ എത്തുന്നവരെയും കാൽനടക്കാരെയും ബുദ്ധിമുട്ടിക്കുന്നതായിരുന്നു പാർക്കിങ്. ഇതിനെതിരെ മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ് ആണ് പരാതി നൽകിയത്.
തീരുമാനം നടപ്പാക്കാനുള്ള ക്രമീകരണങ്ങൾക്കായി ട്രാഫിക് പൊലീസ്, ഗതാഗത വകുപ്പ് എന്നിവരെ ചുമതലപ്പെടുത്തി. നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം, എബി ജെ.ജോസ്, ജോസുകുട്ടി പൂവേലിൽ, കെ.കെ.ഗിരീഷ്, കെ.എസ്.മനോജ്കുമാർ, ട്രാഫിക് എസ്ഐ എം.സി.രാജു, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ.ബാബു എന്നിവർ പ്രസംഗിച്ചു.