കനത്ത മഴയിൽ മതിൽ തകർന്നു വീണു; വീടുകൾക്ക് മുൻപിൽ ചെളി നിറഞ്ഞു
Mail This Article
മൂലവട്ടം ∙ മാസങ്ങൾക്കു മുൻപ് പണിത 20 അടിയിലേറെ ഉയരമുള്ള മതിൽ കനത്ത മഴയിൽ ഇടിഞ്ഞ് വീടിനു മുന്നിലേക്കു വീണു. പനച്ചിക്കാട്ട് പഞ്ചായത്തിലെ കുന്നംപള്ളി ചാത്തനാട്ട് പുത്തൻപുരയ്ക്കൽ പാസ്റ്റർ സുനിൽ ജേക്കബിന്റെ വീടിനു മുൻവശത്തെ പറമ്പിന്റെ സംരക്ഷണ മതിലിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.വീടിനും മതിലിനുമിടയിൽ ഉള്ള വഴിയിൽ പൂർണമായും മണ്ണും ചെളിയും നിറഞ്ഞു. മതിലിന്റെ പൊളിഞ്ഞ കോൺക്രീറ്റ് ഭാഗങ്ങളെല്ലാം വഴിയിലേക്കു വീണതിനാൽ വലിയ അപകടം ഒഴിവായി. മതിൽ വീണ് സുനിലിന്റെ പുരയിടത്തിന്റെ മതിലും തകർന്നു. മാസങ്ങൾക്കു മുൻപാണ് മതിൽ കെട്ടിയതെന്നു നാട്ടുകാർ പറയുന്നു.
മഴ പെയ്ത സമയത്ത് വഴിയിൽ ആരും ഇല്ലാതിരുന്നതും അപകടമൊഴിവാക്കി.മഴവെള്ളവും മണ്ണും കലർന്ന് ചെളി, സുനിലിന്റെയും അയൽവാസി പാലയ്ക്കൽ സജി ചെറിയാന്റെയും വീടുകളുടെ പരിസരമാകെ നിറഞ്ഞു. വൈദ്യുതത്തൂൺ തകർന്ന് രണ്ടായി ഒടിഞ്ഞിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. അദ്ദേഹം നിർദേശം നൽകിയതിനെത്തുടർന്ന് വീടിനു മുന്നിൽ കിടക്കുന്ന ചെളിയും മണ്ണും രാത്രി തന്നെ നീക്കി. പള്ളം ബ്ലോക് പഞ്ചായത്തംഗം സിബി ജോൺ കൈതയിൽ, ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്, പഞ്ചായത്തംഗം പി.ജി.അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി.